ലക്ഷദ്വീപിലെ സ്‌കൂള്‍കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍നിന്ന് സസ്യേതര ഭക്ഷണം ഒഴിവാക്കുന്നു; ഇസ്‌കോണിനെ കൊണ്ടുവരാനാണെന്ന് സൂചന

Update: 2021-05-30 04:10 GMT

കവറത്തി: ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് മാംസ ഭക്ഷണം ഒഴിവാക്കുന്നത് ബെംഗളൂരുവിലെ സന്നദ്ധസംഘടനയ്ക്കു വേണ്ടിയെന്ന് സംശയം. ദി ഫെഡറല്‍ ഓണ്‍ലൈന്‍ മാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

ഉച്ചഭക്ഷണ പദ്ധതി ബെംഗളൂരുവിലെ ഇസ്‌കോണ്‍(ഇന്‍ര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ്സ്) എന്ന സംഘടനയ്ക്ക് കൈമാറുന്നതിന്റെ ഭാഗമാണ് ഇതെന്ന് കരുതുന്നു. കുട്ടികള്‍ക്ക് ആവശ്യമായ പോഷകാഹാരത്തിന്റെ ലഭ്യത ഇല്ലാതാക്കുന്ന നീക്കമാണ് ഇതെന്ന വിമര്‍ശനം നിരവധി പേര്‍ ഉയര്‍ത്തിയിട്ടുണ്ട്.

ഇസ്‌കോണ്‍ അക്ഷയപാത്ര എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. അക്ഷയപാത്രയില്‍ മാംസഭക്ഷണമില്ല. പൂര്‍ണമായും സസ്യഭക്ഷണമാണ്. അതിനും പുറമെ വെളുത്തുള്ളിയും സാധാരണ ഉള്ളിയും സവാളയും ഇസ്‌കോണ്‍ ഉപയോഗിക്കാറില്ല.

ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട ഒരു യോഗം 2021 ജനുവരി 27ന് ദ്വീപില്‍ വച്ച് ചേര്‍ന്നിരുന്നു. ആ യോഗത്തിലാണ് ഉച്ചഭക്ഷണപദ്ധതിയില്‍ നിന്ന് സസ്യേതര ഭക്ഷണം ഒഴിവാക്കാന്‍ തീരുമാനിച്ചത്.

യോഗത്തില്‍ പങ്കെടുത്ത എല്ലാ ജില്ലാ പഞ്ചായത്ത് അംഗങ്ങളും തീരുമാനത്തെ എതിര്‍ത്തു. നിലവില്‍ കുട്ടികള്‍ക്ക് സസ്യ-സസ്യേതര ഭക്ഷണം ഇടകലര്‍ത്തിയാണ് നല്‍കുന്നത്. അതില്‍ മുട്ട, കോഴിയിറച്ചി, മീന്‍, പഴങ്ങള്‍, പച്ചക്കറികള്‍, അരി, ദാല്‍ എന്നിവയല്ലൊം ഉള്‍പ്പെടുന്നു.  

Tags: