പരപ്പനങ്ങാടിയില്‍ എക്‌സ്സൈസിന്റെ മയക്കുമരുന്ന്‌വേട്ട; ഒരാളെ അറസ്റ്റ് ചെയ്തു

Update: 2021-12-29 04:05 GMT

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ മാരക മയക്കുമരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പരിയാപുരം കോയാമാന്റെ പുരക്കല്‍ സീതിക്കുട്ടി മകന്‍ ഇസ്മായില്‍ (29)ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 20.460 ഗ്രാം എംഡിഎംഎയും 77 മില്ലിഗ്രാം എല്‍എസ്ഡി സ്റ്റാമ്പും പിടിച്ചെടുത്തു. 

പ്രതി സഞ്ചരിച്ച ഓട്ടോറിക്ഷയും എക്‌സ്സൈസ് കസ്റ്റഡിയിലെടുത്തു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായും ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും പ്രതിക്ക് മയക്കുമരുന്നുകള്‍ ലഭിച്ച ഉറവിടത്തെ കുറിച്ചും കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായും എക്‌സ്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്ര പറഞ്ഞു. 

പുതുവല്‍സരാഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ പരപ്പനങ്ങാടിയുടെ തീരദേശ ഭാഗങ്ങളായ കെട്ടുങ്ങല്‍ ബീച്ച്, തൂവല്‍ തീരം പാര്‍ക്ക് തുടങ്ങിയ ഇടങ്ങള്‍ കേന്ദ്രീകരിച്ച് ഡിജെ പാര്‍ടി സംഘടിപ്പിക്കുന്നതായും അതിലേക്ക് വലിയ തോതില്‍ മാരക മയക്കുമരുന്നുകളുടെ വില്പന നടക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി എക്‌സ്സൈസാണ് പരിശോധന നടത്തിയത്. 

ഇന്‍സ്‌പെക്ടര്‍ക്കുപുറമേ പ്രിവന്റീവ് ഓഫിസര്‍ ടി പ്രാജോഷ് കുമാര്‍, പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ് )കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സ്സൈസ് ഓഫിസര്‍മാരായ ജിനരാജ് കെ, നിതിന്‍ ചോമാരി, ശിഹാബുദ്ദീന്‍ കെ, അരുണ്‍ പാറോല്‍, വനിതാ സിവില്‍ എക്‌സ്സൈസ് ഓഫിസര്‍ പി എം ലിഷ എന്നിവരടങ്ങിയ ടീമാണ് സംഘത്തിലുണ്ടായിരുന്നുത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.