എക്‌സൈസ് കോണ്‍സ്റ്റബിള്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം; 159 ഉദ്യോഗാര്‍ഥികള്‍ പിടിയില്‍

Update: 2026-04-13 06:46 GMT

റാഞ്ചി: ജാര്‍ഖണ്ഡിലെ എക്‌സൈസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ 159 ഉദ്യോഗാര്‍ഥികളെ പോലിസ് കസ്റ്റഡിയിലെടുത്തു. റാഞ്ചിയിലെ നിര്‍മാണത്തിലിരുന്ന ഒരു കെട്ടിടത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

പരീക്ഷയ്ക്ക് മുന്‍പ് ചോദ്യങ്ങള്‍ മനപാഠമാക്കാന്‍ ഉദ്യോഗാര്‍ഥികളെ ഒരുമിച്ചുകൂട്ടിയിരുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് താമര്‍ പോലിസ് നടത്തിയ റെയ്ഡിലാണ് സംഭവം പുറത്ത് വന്നത്. റാര്‍ഗാവിലെ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ നാലു സെറ്റ് ചോദ്യപേപ്പറുകളും ഉത്തരസൂചികകളും പോലിസ് കണ്ടെത്തി. പിടിച്ചെടുത്ത ചോദ്യപേപ്പറുകള്‍ യഥാര്‍ഥ പരീക്ഷയുമായി സാമ്യമുള്ളതാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. 120 ചോദ്യങ്ങളുള്ള പരീക്ഷയില്‍ ഖോര്‍ത്ത ഭാഷയിലുള്ള ചോദ്യങ്ങളാണ് ചോര്‍ന്നതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

കേസിലെ മുഖ്യസൂത്രധാരനായി അതുല്‍ വാട്‌സാണെന്ന് പോലിസ് അറിയിച്ചു. മുന്‍പും സമാന പരീക്ഷാ തട്ടിപ്പുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഏകദേശം 15 ലക്ഷം രൂപയുടെ ഇടപാടാണ് റാക്കറ്റിനുണ്ടായിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അഡ്മിറ്റ് കാര്‍ഡുകളും മറ്റു രേഖകളും ശേഖരിച്ച ശേഷമാണ് പ്രവര്‍ത്തനം നടത്തിയതെന്നും പോലിസ് പറഞ്ഞു.

കസ്റ്റഡിയിലുള്ള 159 ഉദ്യോഗാര്‍ഥികളെയും പരീക്ഷകളില്‍ നിന്ന് വിലക്കാന്‍ ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ തീരുമാനിച്ചു. റാക്കറ്റിലെ മറ്റ് അംഗങ്ങളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് അറിയിച്ചു.

Tags: