ഹിജാബ് ധരിച്ചതിന് പരീക്ഷാവിലക്ക്; സര്‍ക്കാരിനോട് വിശദീകരണം തേടി രാജസ്ഥാന്‍ ഹൈക്കോടതി

ഹിജാബ് വെറും ശിരോവസ്ത്രം മാത്രമാണെന്നും സുരക്ഷയ്ക്കോ വ്യക്തിത്വത്തിനോ ഒരു ഭീഷണിയുമില്ലെന്നും കോടതി

Update: 2026-02-20 09:57 GMT

ജയ്പൂര്‍: ഹിജാബ് ധരിച്ചതിന് പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിദ്യാര്‍ഥിനിയെ വിലക്കിയ നടപടിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി രാജസ്ഥാന്‍ ഹൈക്കോടതി. സംഭവം ഗൗരവമായി പരിഗണിച്ച കോടതി ഇരു കക്ഷികളില്‍ നിന്നും വിശദമായ മറുപടികള്‍ തേടി. കേസ് ഒരു മല്‍സര പരീക്ഷയുമായി ബന്ധപ്പെട്ടതാണ്. ആവശ്യമായ എല്ലാ രേഖകളുമായി വിദ്യാര്‍ഥിനി കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തില്‍ എത്തിയെങ്കിലും ഹിജാബ് ധരിച്ചതിനാല്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു.

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ തിരിച്ചറിയല്‍ പരിശോധനയില്‍ ഒരു പ്രശ്നവുമില്ലെന്നും വിദ്യാര്‍ഥിനിയുടെ മുഖം വ്യക്തമായി കാണാമായിരുന്നുവെന്നും പറയുന്നു. ഇതൊക്കെയാണെങ്കിലും, പരീക്ഷാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. അതിനാല്‍ തന്നെ തനിക്ക് സര്‍ക്കാര്‍ ജോലിയടക്കമുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെടുമെന്നും ഹരജിക്കാരി കോടതിയില്‍ പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 (സമത്വത്തിനുള്ള അവകാശം), ആര്‍ട്ടിക്കിള്‍ 25 (മതസ്വാതന്ത്ര്യത്തിനുള്ള അവകാശം) എന്നിവയുടെ ലംഘനമാണ് ഹരജിയില്‍ ആരോപിക്കുന്നത്.

ഹിജാബ് വെറും ശിരോവസ്ത്രം മാത്രമാണെന്നും സുരക്ഷയ്ക്കോ വ്യക്തിത്വത്തിനോ ഒരു ഭീഷണിയുമില്ലെന്നും കോടതി വ്യക്തമാക്കി. അതിനാല്‍, വിദ്യാര്‍ഥിനിയെ പരീക്ഷയില്‍ നിന്ന് വിലക്കുന്നത് ഏകപക്ഷീയവും അന്യായവുമാണെന്ന് കണക്കാക്കാമെന്ന് കോടതി പറഞ്ഞു. നിയമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നത് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

Tags: