കഴക്കൂട്ടത്ത്് സ്ഥാനാര്‍ഥി വാഗ്ദാനവുമായി ബിജെപി സമീപിച്ചെന്ന്; തന്നെ അതിന് കിട്ടില്ലെന്ന് എം എ വാഹിദ്

ഐ ഗ്രൂപ്പുകാര്‍ തന്നെ ബിജെപിയാക്കി പ്രചരിപ്പിക്കുന്നുവെന്ന് ടി ശരത്ചന്ദ്രപ്രസാദ്

Update: 2021-03-14 07:45 GMT

തിരുവനന്തപുരം: മുന്‍ കഴക്കൂട്ടം എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എം എ വാഹിദിനെ സമീപിച്ച് ബിജെപി. ബിജെപിയിലേക്ക് വന്നാല്‍ ജില്ലയില്‍ എവിടെ വേണമെങ്കിലും മല്‍സരിപ്പിക്കാം എന്ന് വാഗ്ദാനവുമായി ബിജെപി ഏജന്റുമാര്‍ സമീപിച്ചതായി മുന്‍ എംഎല്‍എ എംഎ വാഹിദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മല്‍സരിക്കാന്‍ എത്ര രൂപ വേണമെങ്കിലും പാര്‍ട്ടി നല്‍കും. മലബാറില്‍ പാര്‍ട്ടിക്ക് മുസ്‌ലിം മുഖങ്ങളുണ്ടെങ്കിലും തിരുവിതാംകൂറില്‍ അങ്ങനെയാളില്ല. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കണമെന്നും ഏജന്റുമാര്‍ ആവശ്യപ്പെട്ടതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, 'ഈ ആവശ്യവുമായി നിങ്ങള്‍ എന്നെ സമീപിക്കുന്നത് തന്നെ മര്യാദ കേടാണ്. നിങ്ങള്‍ക്ക് തെറ്റിപ്പോയി, എന്നെ അതിന് കിട്ടില്ല, ഈ ആവശ്യവുമായി എന്റെ പുറകെ വരരുത്- ബിജെപിയോട് താല്‍പര്യമില്ലെന്ന് താന്‍ ബിജെപി ഏജന്റുമാരെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടത്ത് കോണ്‍ഗ്രസ് സീറ്റിലും, സീറ്റ് ലഭിക്കാത്ത ഘട്ടത്തില്‍ സ്വതന്ത്രനായും മല്‍സരിച്ച് ജയിച്ച കരുത്തനാണ് എം എ വാഹിദ്.

അതിനിടെ, തന്നെ ബിജെപിയാക്കാന്‍ ചില ഗ്രൂപ്പ് നേതാക്കള്‍ ശ്രമിക്കുന്നതിനെതിരേ മുന്‍ എംഎല്‍എ ടി ശരത് ചന്ദ്രപ്രസാദ് രംഗത്തെത്തി. താന്‍ ഒരു ജീവിക്കുന്ന രക്തസാക്ഷിയണ്. പാര്‍ട്ടിക്കുവേണ്ടിയാണ് ഇതുവരെ ജീവിച്ചത്. ഇനിയും അങ്ങനെ തന്നെ തുടരും. തന്നെ ബിജെപിയാക്കാന്‍ ഐ ഗ്രൂപ്പ് നേതാവിന്റെ ഓഫിസില്‍ നിന്നുള്ള ഒരാളാണ് ശ്രമിക്കുന്നതെന്നും അത്തരക്കാരെ വെറുതേ വിടില്ലെന്നും പ്രസാദ് പറഞ്ഞു. 

അതിനിടെ, കഴക്കൂട്ടം ഉള്‍പ്പെടെയുള്ള സീറ്റുകളിലേക്ക് ബിജെപി ചില കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യം വക്കുന്നതായി വാര്‍ത്ത പുറത്തുവന്ന പശ്ചാത്തലത്തിലാണ് ജില്ലയിലെ സീറ്റുകിട്ടാത്ത കോണ്‍ഗ്രസ് നേതാക്കളെ ചുറ്റിപ്പറ്റി വിവാദമുയര്‍ന്നത്.

Tags: