മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ടിന് രണ്ട് ആഡംബര കാറിന് പകരം പുതിയ നാലെണ്ണം; പരിഗണിക്കുന്നത് പ്രത്യേക കേസായി

മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റാ ഹാരിയറും വാങ്ങാനാണ് ഉത്തരവില്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനായി 62.43 ലക്ഷം രൂപ വിനിയോഗിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.

Update: 2021-09-24 06:38 GMT

തിരുവനന്തപുരം: കൊവിഡ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ടിനായി നാല് ലക്ഷ്വറി കാറുകള്‍ വാങ്ങാന്‍ അനുമതി നല്‍കി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. പ്രത്യേക കേസായി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. പഴക്കം ചെന്ന രണ്ട് കാറുകള്‍ മാറ്റണമെന്ന സംസ്ഥാന പോലിസ് മേധാവിയുടെ അപേക്ഷയിലാണ് ലക്ഷങ്ങള്‍ മുടക്കി നാലു കാറുകള്‍ വാങ്ങാനുള്ള നടപടി.

കഴിഞ്ഞ മെയ് 29നാണ് മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ടിനായി രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ മാറ്റി പുതിയത് വാങ്ങണമെന്ന് സംസ്ഥാന പോലിസ് മേധാവി ആഭ്യന്തര വകുപ്പിന് കത്തെഴുതുന്നത്. ഈ വാഹനങ്ങളുടെ കാര്യക്ഷമത കുറഞ്ഞതിനാല്‍ പകരം പുതിയ കാറുകള്‍ വാങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷ.

ഈ അപേക്ഷയിലാണ് കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നാലു ലക്ഷ്വറി കാറുകള്‍ വാങ്ങുന്നതിന് അനുമതി നല്‍കി ഉത്തരവിറക്കിയിരിക്കുന്നത്. മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റാ ഹാരിയറും വാങ്ങാനാണ് ഉത്തരവില്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനായി 62.43 ലക്ഷം രൂപ വിനിയോഗിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. പ്രത്യേക കേസായാണിത് പരിഗണിക്കുന്നതെന്നും ഉത്തരവിലുണ്ട്.

ഒന്നര ലക്ഷം കിലോമീറ്റര്‍ ഓടി കഴിഞ്ഞാല്‍ വാഹനങ്ങളുടെ കാര്യക്ഷമത കുറയുമെന്ന് ആഭ്യന്തര വകുപ്പിലെ ഉന്നതര്‍ പറയുന്നത്. പൈലറ്റ് എസ്‌കോര്‍ട്ട് സര്‍വീസിന് കാര്യക്ഷമത കുറഞ്ഞ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് പുതിയ കാറുകള്‍ വാങ്ങുന്നതെന്നാണ് വിശദീകരണം. എന്നാല്‍ രണ്ട് കാറുകള്‍ മാറ്റുന്നതിന് പകരമായി നാലു കാറുകള്‍ വാങ്ങുന്നതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ , ബാക്കി രണ്ട് വാഹനങ്ങള്‍ ടൂറിസം വകുപ്പിന് വേണ്ടിയാണ് ഉപയോഗിക്കുകയെന്നാണ് വിശദീകരണം.


Tags:    

Similar News