മതംമാറ്റത്തിനെതിരേയുള്ള കുപ്രചരണങ്ങള്‍ അവസാനിപ്പിക്കുക; ഉമര്‍ ഗൗതം, ജഹാംഗീര്‍ ഖാസിമി എന്നിവര്‍ക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും മനുഷ്യാവകാശ സംഘടന

Update: 2021-07-02 14:26 GMT

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനമാരോപിച്ച് യുപി പോലിസ് മതപ്രബോധകരായ മുഹമ്മദ് ഉമര്‍ ഗൗതം, ജഹാംഗീര്‍ ഖാസിമി എന്നിവര്‍ക്കെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും മതംമാറ്റത്തെ തെറ്റായി അവതരിപ്പിക്കുന്നത് നിര്‍ത്തണമെന്നുമാവശ്യപ്പെട്ടുകൊണ്ട് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് രംഗത്തുവന്നു. മതപ്രബോധകര്‍ക്കെതിരേ കേസെടുത്ത് ജയിലിലടക്കുന്ന യുപി പോലിസിന്റെ നടപടികള്‍ തനിക്കിഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കുന്നതിനും മതം സ്വീകരിക്കുന്നതിനുമുള്ള പൗരന്റെ അവകാശത്തിന്‍മേലുളള കടന്നുകയറ്റമാണെന്നും എപിസിആര്‍ ആരോപിച്ചു.

മതസ്വാതന്ത്ര്യത്തിനെതിരേയുള്ള നീക്കമാണ് യുപി പോലിസിന്റേതെന്ന് എപിസിആര്‍ ജനറല്‍സെക്രട്ടറി മാലിക് മൊടാസിം ഖാന്‍ പറഞ്ഞു.

ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനും തിരഞ്ഞെടുക്കാനുമുളള അവകാശം പൗരന് ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. ആ അവകാശം പ്രയോഗിക്കുന്നതിനെതിരേയുള്ള നീക്കമാണ് ഇത്തരം കേസുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൂറു കണക്കിനു പേരെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്ന് ആരോപിച്ചാണ് യുപി പോലിസ് ഉമര്‍ ഗൗതമിനെയും ജഹാംഗീര്‍ ഖാസിമിയെയും അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ സ്വമേധയാ കേസെടുക്കാന്‍ സംഘടന അലഹബാദ് ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു. മതംമാറ്റത്തെ കുറ്റകൃത്യമായി പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ താക്കീത് ചെയ്യണമെന്നും സംഘടനയുടെ കുറിപ്പില്‍ പറയുന്നു.

Tags:    

Similar News