ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിൽ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുത്: സുപ്രിംകോടതി

Update: 2024-03-05 09:59 GMT

ന്യൂഡല്‍ഹി: ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന് സുപ്രിം കോടതി. കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ സിസ തോമസിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജി തള്ളി കൊണ്ടാണ് സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണം. സിസ തോമസിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയതിനെയും കോടതി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ അനുമതി കൂടാതെ സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി ഏറ്റെടുത്തതിന് സിസ തോമസിന് സംസ്ഥാന സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ 48ാം വകുപ്പ് പ്രകാരം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാനും നടപടിയെടുക്കാനും സര്‍ക്കാരിന് അധികാരമുണ്ടെന്ന് സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വാദിച്ചു. എന്നാല്‍ ഈ വാദത്തോട് ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വിയോജിച്ചു.

    സിസ സര്‍ക്കാര്‍ ജീവനക്കാരിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കത്തിന്റെ പേരില്‍ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുത് എന്ന് സുപ്രിംകോടതി അഭിപ്രയപെട്ടത്. വിശദമായി വാദം കേള്‍ക്കണം എന്ന സര്‍ക്കാര്‍ ആവശ്യം നിരാകരിച്ചുകൊണ്ടാണ് സുപ്രിംകോടതി ഹരജി തള്ളിയത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ ഹാജരായി. തടസ്സ ഹരജി നല്‍കിയിരുന്ന സിസ തോമസിനു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ രാഘവേന്ദ്ര ശ്രീവത്സാ, അഭിഭാഷകരായ ഉഷ നന്ദിനി, കോശി ജേക്കബ് എന്നിവര്‍ ഹാജരായി.

Tags:    

Similar News