ചുഴലിക്കാറ്റും മഴയും മൂലം വൈദ്യുതിയും റോഡ് ഗതാഗതവും തടസ്സപ്പെട്ടേക്കാം; 300 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

Update: 2021-05-13 13:49 GMT

തിരുവനന്തപുരം: കനത്ത മഴയും ചുഴലിക്കാറ്റും ഉണ്ടാകുമെന്ന മുറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് അടിയന്തരമായി ഓക്‌സിജന്‍ നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. 300 ടണ്‍ മെഡിക്കല്‍ ഓക്‌സിജനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതിദിനം 212.34 ടണ്‍ ഓക്‌സിജനാണ് സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുത്. കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ ആവശ്യകത 423.6 ടണ്‍ വരെ ഉയരാം. ഇപ്പോള്‍ കേരളത്തിലെ ഓക്‌സിജന്‍ സ്‌റ്റോക്ക് 24 മണിക്കൂറിനുപോലും തികയില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന.

കാറ്റും മഴയും ഓക്‌സിജന്‍ പ്ലാന്റുകളിലേക്കും ഫില്ലിംഗ് സ്റ്റേഷനുകളിലേക്കുമുള്ള വൈദ്യുതിവിതരണം തടസ്സപ്പെടുത്താന്‍ ഇടയുണ്ട്. ഓക്‌സിജന്‍ വിതരണത്തിന് ഭംഗമുണ്ടാക്കാവുന്ന നിലയില്‍ റോഡ് ഗതാഗതവും തടസ്സപ്പെടാനിടയുണ്ട്. ഓക്‌സിജന്‍ വിതരണത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ എംപവേഡ് ഗ്രൂപ്പിന്റെ എല്ലാ തീരുമാനങ്ങളും കേരളം പാലിക്കുന്നുണ്ട്. കേരളത്തിന്റെ സ്ഥിതി മോശമായിട്ടും കേന്ദ്ര നിര്‍ദ്ദേശ പ്രകാരം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കി വരികയാണെന്നും കത്തില്‍ ചൂണ്ടികാട്ടുന്നു.

മെയ് 14, 15 തീയതികളിലാണ് കേരളത്തില്‍ ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വിഭാഗം മുറിയിപ്പ് നല്‍കിയിട്ടുള്ളത്.