അഞ്ച് തൊഴിലാളികള്‍ മേഘാലയയിലെ 'എലി മാള'ങ്ങളെന്നറിയപ്പെടുന്ന ഖനികളില്‍ കുടുങ്ങി

Update: 2021-05-31 20:15 GMT

ജയന്തിയ ഹില്‍സ്: മേഘാലയയിലെ ജയന്തിക ഹില്‍സിലെ ഖനികളില്‍ അഞ്ച് തൊഴിലാളികള്‍ കുടുങ്ങി. എലി മാളങ്ങളെന്ന അപരനാമത്താല്‍ അറിയപ്പെടുന്ന നിയമവിരുദ്ധ ഖനികളിലാണ് കുടങ്ങിയിട്ടുളളതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഡൈനമൈറ്റ് പൊട്ടിയതിനെത്തുടര്‍ന്ന് ഖനികളിലെ ചുമരിന്റെ വശങ്ങള്‍ ഇടിഞ്ഞാണ് അപകടമുണ്ടായത്. തകര്‍ന്നതിനു പുറമെ ഖനികളിലേക്ക് വെള്ളം കയറിയിട്ടുമുണ്ട്.

ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ നാല് പേര്‍ അസമില്‍ നിന്നുളളവരും ഒരാള്‍ ത്രിപുരക്കാരനുമാണ്.

സംസ്ഥാന ദുരന്ത നിവാരണ സേനയുടെ പ്രത്യേക വിഭാഗം രക്ഷാപ്രവര്‍ത്തന ദൗത്യം ആരംഭിച്ചിട്ടുണ്ട്. ഖനി നില്‍ക്കുന്ന സില്‍ച്ചാര്‍ ജില്ലയിലെ എസ് പിയാണ് തൊഴിലാളികള്‍ കുടുങ്ങിയ കാര്യം അറിയിച്ചത്.

സ്‌ഫോടനത്തിനു കാരണക്കാരനായ ആളെ കണ്ടെത്തി പോലിസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. പൊട്ടിത്തെറിയാണ് വെള്ളം ഖനിയിലേക്ക് ഇരച്ചുകയറാന്‍ കാരണണായതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചെറിയ ഖനികളാണ് എലിമാളങ്ങളെന്ന പേരില്‍ അറിയപ്പെടുന്നത്. കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതിരുന്ന കങ്കാണി നിസാം അലിക്കെതിരേയും പോലിസ് കേസെടുത്തു.