മലാല വധശ്രമക്കേസിലെ പ്രതി ജയില്‍ ചാടി

സാമൂഹിക മാധ്യമങ്ങളിലൂടെ ഇയാള്‍ പുറത്തുവിട്ട ശബ്ദരേഖയില്‍ നിന്നാണ് ജയില്‍ ചാടിയ വിവരം പുറത്തറിഞ്ഞത്.

Update: 2020-02-07 13:59 GMT

ഇസ്‌ലാമാബാദ്: നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി വധശ്രമക്കേസിലെ മുഖ്യപ്രതി ജയില്‍ ചാടി.പാക് താലിബാന്‍ കമാന്‍ഡര്‍ ഇഹ്‌സാനുല്ല ഇഹ്‌സാനാണ് ജയില്‍ ചാടിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇയാള്‍ പുറത്തുവിട്ട ശബ്ദരേഖയില്‍ നിന്നാണ് ജയില്‍ ചാടിയ വിവരം പുറത്തറിഞ്ഞത്.

ജനുവരി 11ന്് പാക് സുരക്ഷാ ഏജന്‍സികളുടെ തടവില്‍ നിന്നും താന്‍ രക്ഷപ്പെട്ടതായി ഇഹ്‌സാന്‍ അവകാശപ്പെട്ടത്. 2017ല്‍ പാക് സൈന്യത്തിന് കീഴടങ്ങുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ സൈന്യം പാലിക്കാത്തതിനാലാണ് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും ദൈവത്തിന്റെ സഹായത്തോടെ ജനുവരി 11ന് സുരക്ഷിതമായി ജയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞതായും ഇയാള്‍ ശബ്ദരേഖയില്‍ അവകാശപ്പെടുന്നുണ്ട്. നിലവിലെ താനുള്ള സ്ഥലം വെളിപ്പെടുത്താതെ തന്നെ തടവിലാക്കപ്പെട്ട ദിവസങ്ങളെ കുറിച്ചും വരുംദിവസങ്ങളിലെ ഭാവിപദ്ധതികളെ കുറിച്ചും ഇഹ്‌സാന്‍ ശബ്ദരേഖയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇഹ്‌സാന്‍ പുറത്തുവിട്ടെന്ന് രീതിയില്‍ പ്രചരിക്കുന്ന ശബ്ദരേഖയുടെ ആധികാരികത പാക് ഭരണകൂടം ഉറപ്പുവരുത്തിയിട്ടില്ലെന്നാണ് റിപോര്‍ട്ട്.

2012ല്‍ മലാല യൂസഫ്‌സായിയെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചതിനും 2014ല്‍ പെഷവാറിലെ സൈനിക സ്‌കൂളില്‍ സായുധാക്രമണം നടത്തിയ കേസിലും ഇഹ്‌സാന്‍ പ്രതിയാണ്.






Tags:    

Similar News