അന്താരാഷ്ട്ര സമ്മര്‍ദ്ദം: ഈജിപ്ത് മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിച്ചു

രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഈജിപ്ഷ്യന്‍ ഇനീഷേറ്റീവ് ഫോര്‍ പേഴ്‌സണല്‍ റൈറ്റ്‌സ് (ഇഐപിആര്‍) എന്ന സംഘടനയിലെ മൂന്ന് പേരെയാണ് കഴിഞ്ഞ ദിവസം ഈജിപ്ത് മോചിപ്പിച്ചത്.

Update: 2020-12-05 05:32 GMT

കെയ്‌റോ: ഈജിപ്ഷ്യന്‍ ഭരണകൂടം കള്ളക്കേസ് ചുമത്തി തുറങ്കിലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകരെ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് വിട്ടയച്ചു. രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഈജിപ്ഷ്യന്‍ ഇനീഷേറ്റീവ് ഫോര്‍ പേഴ്‌സണല്‍ റൈറ്റ്‌സ് (ഇഐപിആര്‍) എന്ന സംഘടനയിലെ മൂന്ന് പേരെയാണ് കഴിഞ്ഞ ദിവസം ഈജിപ്ത് മോചിപ്പിച്ചത്.

'തീവ്രവാദ' സംഘടനയില്‍ അംഗമായി, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നവംബര്‍ മൂന്നിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ളവര്‍ ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു.

തോറ ജയിലില്‍ അടച്ച ഇവരെ വ്യാഴാഴ്ചയാണ് വിട്ടയച്ചതെന്നും ഇവരെല്ലാം ജയിലില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയെന്നും സംഘടന പ്രസ്താവനയിലൂടെ അറിയിച്ചു. ഒരു മാസത്തെ ജയില്‍ വാസത്തിനു ശേഷമാണ് മോചനം. രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ചോദ്യം ചെയ്ത് പരസ്യമായി രംഗത്തു വരികയും വാര്‍ത്ത സമ്മേളനം നടത്തുകയും ചെയ്തവരായിരുന്നു ഇവര്‍. തുടര്‍ന്നായിരുന്നു അറസ്റ്റ് എന്നാണ് ആരോപണം.

പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ സര്‍ക്കാരിനെതിരെയുള്ള വിയോജിപ്പുകളും സ്വതന്ത്ര സംഘടനകളെ നിശബ്ദമാക്കുന്നതില്‍ രാജ്യത്ത് വര്‍ഷങ്ങളായി നടന്ന അറസ്റ്റുകളും മറ്റ് തരത്തിലുള്ള ഭീഷണികളും എത്രത്തോളം മുന്നോട്ടുപോയി എന്നാണ് ഈ അറസ്റ്റുകള്‍ അടിവരയിടുന്നുവെന്നും മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു.

Tags:    

Similar News