ഗസയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമം: ഈജിപ്ത് രഹസ്യാന്വേഷണ മേധാവിയും ഹമാസ് ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി
ഗസ: ഇസ്രായേലി അധിനിവേശത്തെത്തുടര്‍ന്ന് സംഘര്‍ഷഭരിതമായ ഗസയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ട് ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ മേധാവി അബ്ബാസ് കാമെല്‍ ഗസയിലെത്തി. അബ്ബാസ് കാമെല്‍ ഹമാസ്, ഗസ മേധാവി യഹ്യ അല്‍ സിന്‍വാറുമായി ചര്‍ച്ച നടത്തിയതായി ഈജിപ്തിലെയും ഫലസ്തീനിലെയും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. രണ്ടായിരത്തിനുശേഷം ഇതാദ്യമായാണ് ഒരു ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ മേധാവി ഗസ സന്ദര്‍ശിക്കുന്നത്.
ഗസയില്‍ സമാധാനം പുനഃസ്ഥാപിക്കുകയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയുമാണ് മുഖ്യലക്ഷ്യമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഹമാസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇസ്രായേലിനെ അക്രമങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഈജിപ്ത് സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഹമാസ് ഗസ മേധാവി യഹ്യ അല്‍ സിന്‍വാര്‍ പറഞ്ഞു. ഇസ്രായേലിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍ ഗസയ്ക്കുമാത്രമല്ല, ജറുസലേമിനും ഷെയ്ഖ് ജാറയിലെ ജനങ്ങള്‍ക്കും എതിരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ് 10ാം തിയ്യതി തുടങ്ങിയ ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 253 ഫലസ്തീനികള്‍ മരിച്ചിട്ടുണ്ട്. അല്‍ അഖ്‌സ മോസ്‌കില്‍ നിന്നും ഷെയ്ഖ് ജാറ ജില്ലയില്‍ നിന്നും ഫലസ്തീനികളെ ആട്ടിയോടിച്ച് അവിടെ ജൂതരെ കുടിയിരുത്തുകയാണ് ഇസ്രായേലിന്റെ ലക്ഷ്യം. ഇസ്രായേലിനെതിരേ ഫലസ്തീന്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 13 ഇസ്രായേലികളും കൊല്ലപ്പെട്ടു.
ഈജിപ്ഷ്യന്‍ ചീഫ് അബ്ബാസ് കമെലിനെ വരവേര്‍ക്കാന്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദെല്‍ ഫത്തയുടെ വലിയ പോസ്റ്ററുകളും ബോര്‍ഡുകളും തെരുവുകളില്‍ സ്ഥാപിച്ചിട്ടുണ്ട്.
രഹസ്യാന്വേഷണ മേധാവിയെ വരവേല്‍ക്കാന്‍ നൂറുകണക്കിന് പേര്‍ ഈജിപ്തിന്റെ പതാകയുമായി അണിനിരന്നു.
ഇസ്രായേല്‍, ഫലസ്തീന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥസ്ഥാനം സ്വീകരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് കാമെലിന്റെ സന്ദര്‍ശനത്തെ വിലയിരുത്തുന്നത്.
ഇസ്രായേലിന്റെയും ഹമാസിന്റെയും പിടിയിലുളള തടവുകാരെ പരസ്പരം കൈമാറുന്നതിനുള്ള ശ്രമവും ഈജിപ്തിന്റെ മുന്‍കയ്യില്‍ നടക്കുന്നുണ്ട്.

