കേരളത്തിന്റെ വികസനം തടയാന്‍ ഇഡി ശ്രമിക്കുന്നു: മുഖ്യമന്ത്രി

Update: 2022-08-13 08:27 GMT

കൊല്ലം: കേരളത്തിലെ വികസനം തടയാനുള്ള ശ്രമം നടത്തുകയാണ് ഇപ്പോള്‍ ഇഡി. ഇഡിയെ ആര്‍ക്കും പരിചയപ്പെടുത്തേണ്ടതില്ലല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇഡിയുടെ ഉദ്ദേശ്യം വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഇന്ന് വികസനം നടക്കുന്നത് കിഫ്ബിയിലൂടെ കിട്ടിയ പണം കൊണ്ടാണ്. കേരളത്തിന്റെ വികസനം തടയാന്‍ കിഫ്ബിയെ തകര്‍ക്കണം. അതാണ് കിഫ്ബിക്കെതിരായ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സ്വപ്നം കാണാന്‍ പോലുമാകാത്ത പദ്ധതികള്‍ നടപ്പിലായത് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത് കൊണ്ടാണ്. കിഫ്ബി കൊണ്ടുവന്നപ്പോള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം എന്നു പോലും പ്രതിപക്ഷം അന്ന് പരിഹസിച്ചു. കിഫ്ബിയിലൂടെ 50,000 കോടി രൂപ കണ്ടെത്തും എന്ന് പറഞ്ഞപ്പോള്‍ അതിനെ യുഡിഎഫ് എതിര്‍ത്തു. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ 62,000 കോടി രൂപ കണ്ടെത്തി. ആ കിഫ്ബിയെ തകര്‍ക്കാനാണ് ഇപ്പോഴത്തെ ശ്രമം. ബിജെപിക്കൊപ്പം കോണ്‍ഗ്രസും അതില്‍ പങ്കുചേരുകയാണ്.

കേരളത്തെ മാറ്റി നിര്‍ത്തി കൊണ്ടാണോ രാജ്യത്തിന്റെ വികസനം വേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. വികസനത്തിനായി കേന്ദ്രവും സംസ്ഥാനവും ഒരുമിക്കുകയല്ലേ വേണ്ടത്. ഇതല്ലേ രീതി. ഈ രീതി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇടത് സര്‍ക്കാരിന്റെ കാലത്ത് വികസനം വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെയെങ്കില്‍ നാട് ഒരു ഇഞ്ച് മുന്നോട്ടുപോകില്ല. പക്ഷേ പ്രതിപക്ഷം എന്തെല്ലാം എതിര്‍പ്പുകളുമായി വന്നാലും വികസനത്തിന്റെ കാര്യത്തില്‍ ഒരിഞ്ച് പുറകോട്ട് പോകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News