ബംഗാള്‍ മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജിയുടെ സഹായിയുടെ വീട്ടില്‍ ഇ ഡി പരിശോധന: 20 കോടി രൂപ പിടിച്ചെടുത്തു

Update: 2022-07-22 16:41 GMT

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജിയുടെ സഹായിയുടെ വസതിയില്‍ നടന്ന ഇ ഡി പരിശോധനയില്‍ 20 കോടി രൂപ പിടിച്ചെടുത്തു. അധ്യാപക റിക്രൂട്ട്‌മെന്റ് അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അര്‍പിത മുഖര്‍ജിയുടെ വസതിയില്‍നടന്ന പരിശോധനയിലാണ് ഇത്രയും തുക കണ്ടെടുത്തത്.

അധ്യാപക നിയമന അഴിമതിയിലൂടെ ശേഖരിച്ച പണമാണ് പിടിച്ചെടുത്തതെന്ന് ഇ ഡി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. പണം എണ്ണുന്നതിനുവേണ്ടി ബാങ്ക് ജീവനക്കാരുടെ സഹായവും തേടിയിരുന്നു.

റെയ്ഡില്‍  20 മൊബൈല്‍ഫോണുകള്‍, പിടിച്ചെടുത്തു. ഇത്രയും മൊബൈലുകളുടെ ആവശ്യമെന്താണെന്ന് അര്‍പിതക്ക് വിശദീകരിക്കാനായില്ല.

വിദ്യാഭ്യാസ മന്ത്രി പരേഷ് സി അധികാരി, എംഎല്‍എ മാനിക് ഭട്ടാചാര്യ തുടങ്ങിയവരുടെ വസതികളിലും പരിശോധന നടത്തിയിരുന്നു. പാര്‍ത്ഥാചാറ്റര്‍ജി ബംഗാളിലെ വ്യവസായ മന്ത്രിയാണ്.

പശ്ചിമബംഗാളിലെ സ്‌കൂള്‍ നിയമന കമ്മീഷനുമായി ബന്ധപ്പെട്ട് നടന്ന അനധികൃത നിയമനങ്ങളിലൂടെയാണ് ഇത്രയും തുക ശേഖരിച്ചതെന്നാണ് ഇ ഡി ആരോപിക്കുന്നത്. 

Tags:    

Similar News