നാഷനല്‍ ഹെറാള്‍ഡ് കേസില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇ ഡി ചോദ്യം ചെയ്യുന്നു

Update: 2022-08-04 13:20 GMT

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ഇ ഡി ചോദ്യം ചെയ്യുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ജയ്‌റാം രമേശാണ് വിവരം പുറത്തുവിട്ടത്. കഴിഞ്ഞ നാലര മണിക്കൂറായി അദ്ദേഹത്തെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷകാല സമ്മേളനത്തിനിടയില്‍ തനിക്ക് ഇഡിയുടെ നോട്ടിസ് ലഭിച്ചതായി ഖാര്‍ഗെ രാജ്യസഭയില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ്സിനെ ഭീഷണിപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ ശ്രമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാഹുല്‍ഗാന്ധിയെയും സോണിയാഗാന്ധിയെയും ഈ കേസില്‍ ഇ ഡി പല തവണയായി ചോദ്യം ചെയ്തിട്ടുണ്ട്.

'എനിക്ക് ഇ ഡിയുടെ നോട്ടിസ് രാത്ി 12.30ന് ലഭിച്ചു. ഞാന്‍ നിയമം അനുസരിക്കുന്ന ആളാണ്. പക്ഷേ, പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ വിളിച്ചുവരുത്തുന്നത് ശരിയാണോ? സോണിയയുടെയും രാഹുലിന്റെയും വീട്ടിനു മുന്നില്‍ ഖരാവൊ നടത്തുന്നത് ശരിയാണോ?' -അദ്ദേഹം ചോദിച്ചു.

യങ് ഇന്ത്യപ്രൈവറ്റ് ലിമിറ്റഡിന്റെ അധീനതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. കള്ളപ്പണനിരോധന നിയമത്തിലെ ക്രിമിനല്‍ നടപടി പ്രകാരം മൊഴിയെടുക്കുന്നുവെന്നാണ് സോണിയക്കും രാഹുലിനും ഇ ഡി നല്‍കിയ നോട്ടിസിലുള്ളത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ എജെഎല്‍ കമ്പനിയുടെ കോടിക്കണക്കിന് വിലവരുന്ന ആസ്തി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യ എന്ന കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് ഇഡി നടപടി. 2015ല്‍ കേസ് ഇഡി അവസാനിപ്പിച്ചെങ്കിലും സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി തുടരന്വേഷണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയായിരുന്നു.

Tags:    

Similar News