സി.എം രവീന്ദ്രന് പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്ന വടകരയിലെ സ്ഥാപനങ്ങളില്‍ ഇ.ഡി പരിശോധന

Update: 2020-11-27 18:13 GMT

വടകര: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ സാമ്പത്തിക വിവരങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രവീന്ദ്രന്റെ ബിനാമി സ്ഥാപനങ്ങളെന്ന് സംശയിക്കുന്ന വടകരയിലെ മൂന്നിടങ്ങളില്‍ പരിശോധന നടത്തി.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി, കോഴിക്കോട് യൂനിറ്റുകളിലെ ഉദ്യോഗസ്ഥരാണ് പരിശേധനക്കെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയെത്തിയ ഉദ്യോഗസ്ഥര്‍ വടകരയിലെ അപ്പാസണ്‍സ് മൊബൈല്‍, ഓപ്പോ ഷോറൂം, അലന്‍ സോളി ഷോറൂം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

ഈ സ്ഥാപനങ്ങളില്‍ രവീന്ദ്രന്റെ പങ്കാളിത്തം തെളിയിക്കുന്ന രേഖകള്‍ക്ക് വേണ്ടിയായിരുന്നു പരിശോധന. നേരത്തെ മുന്‍ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാന്‍ രവീന്ദ്രന്റെ ബിനാമി സ്ഥാപനങ്ങളെകുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. അന്ന് വെളിപ്പെടുത്തിയ സ്ഥാപനങ്ങളിലെ മൂന്നെണ്ണത്തിലാണ് ഇന്നലെ പരിശോധന നടന്നത്. രാത്രിയും ഇ.ഡി ഉദ്യോഗസ്ഥര്‍ വടകരയില്‍തന്നെയാണ് ഉള്ളത്. അതേസമയം സി.എം രവീന്ദ്രന്റെ ഓര്‍ക്കാട്ടേരിയിലെ വീട്ടിലും, പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിലും ബന്ധപ്പെട്ട വ്യക്തികളുടെ വീടുകളിലും വരും ദിവസങ്ങളില്‍ പരിശോധന നടക്കുമെന്നാണ് സൂചന.

Similar News