ഭൂമി കുംഭകോണം; ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ 1,034 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

Update: 2022-04-05 17:56 GMT

മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ 1,034 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 

പത്ര ചൗള്‍ ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ടാണ് നടപടി. റാവുത്തിന്റെ അലിബാഗിലെ ഭൂമിയും മുംബൈ ദാദറിലെ ഒരു ഫ്‌ലാറ്റുമാണ് പിടിച്ചെടുത്തത്.  

'ഞാനല്ല പേടിക്കേണ്ടത്, എന്റെ സ്വത്ത് പിടിച്ചെടുക്കൂ, എന്നെ വെടിവച്ചുകൊല്ലൂ, അല്ലെങ്കില്‍ എന്നെ ജയിലിലേക്ക് അയക്കൂ, സഞ്ജയ് റാവത്ത് ബാലാസാഹേബ് താക്കറെയുടെ അനുയായിയും ശിവസൈനികനുമാണ്'- റാവുത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, താന്‍ പൊരുതുകയും സത്യം തുറന്നുകാട്ടുകയും ചെയ്യുമെന്നും മിണ്ടാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

'സത്യമേവ ജയതേ' - ചൊവ്വാഴ്ച ഉച്ചക്ക് അദ്ദേഹം ട്വീറ്റ് ചെയ്തു. 

കേന്ദ്ര ഏജന്‍സികളും ബിജെപിയും മഹാരാഷ്ട്ര സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം മാര്‍ച്ച് 25ന് ആരോപിച്ചിരുന്നു.

ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശിവസേനാ നേതാവിനെതിരേയുള്ള ഈ നടപടികള്‍.