ഫണ്ട് തിരിമറി: മുന്‍ ഐഎഎസ്സ് ഉദ്യോഗസ്ഥനില്‍ നിന്ന് 14.15 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു

Update: 2020-07-09 14:13 GMT

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനില്‍ നിന്ന് അനധികൃതമായി സമ്പാദിച്ച കോടിക്കണക്കിനു രൂപയുടെ സ്വത്ത് പിടിച്ചെടുത്തു. 14.15 കോടി രൂപയാണ് മുന്‍ ഐഎഎസ്സ് ഓഫിസറായ സഞ്ജയ് ഗുപ്തയില്‍ നിന്ന് കളളപ്പണം വെളുപ്പിക്കല്‍ നിയമം, 2002 അനുസരിച്ച് പിടിച്ചെടുത്തത്. സഞ്ജയ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള നീസ ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് പണം സൂക്ഷിച്ചിരുന്നത്. സഞ്ജയ് ചെയര്‍മാനായിരുന്ന മെട്രോ ലിങ്ക് പദ്ധതിയ്ക്ക് വേണ്ടി വിനിയോഗിക്കേണ്ട പണം അധികാരം ഉപയോഗിച്ച് തിരിമറി  ചെയ്‌തെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നത്. സഞ്ജയുടെ പേരിലുള്ള നോയ്ഡയിലെ ഫ്‌ലാറ്റ്, ഗുജറാത്തിലെ ദഹേജില്‍ പ്രത്യേക സാമ്പത്തിക മേഖലയിലെ ഭൂമി തുടങ്ങി വിവിധ നിക്ഷേപങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തത്.

ഏപ്രില്‍ 2011 മുതല്‍ ആഗ്സ്റ്റ് 2013 വരെ സഞ്ജയ് മെട്രോ ലിങ്ക് പദ്ധതിയുടെ ചെയര്‍മാനായിരുന്ന സമയത്ത് വ്യാജകമ്പനികള്‍ സൃഷ്ടിച്ച് പണം തിരുമറി നടത്തിയെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

ഗുജറാത്തില്‍ 1985 ബാച്ചിലെ ഐഎഎസ്സ് ഉദ്യോഗസ്ഥനായിരുന്ന ഗുപ്ത 2002 ല്‍ രാജിവച്ച് നീസ ഗ്രൂപ്പ് ഓഫ് കമ്പനി എന്ന പേരില്‍ ഹോട്ടല്‍ ബിസിനിസ്സ് ആരംഭിക്കുകയായിരുന്നു.

ഗുപ്തയ്‌ക്കെതിരേയുള്ള രണ്ടാമത്തെ പിടിച്ചെടുക്കല്‍ നടപടിയാണ് ഇത്. നേരത്തെ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പേരിലുള്ള 36.12 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്തിരുന്നു. 2015 ല്‍ ഗുജറാത്ത സിഐഡി വിഭാഗം ഗുപ്തയെ ഇതേ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഫണ്ട് തിരിമറി കണ്ടെത്തിയത്.  

Tags:    

Similar News