നേപ്പാളില്‍ രണ്ടുവട്ടം ഭൂചലനം; ഉത്തരാഖണ്ഡിലും തുടര്‍ചലനങ്ങള്‍

Update: 2022-12-28 01:11 GMT

കാഠ്മണ്ഡു: നേപ്പാളിലെ ബാഗ്‌ലുങ് ജില്ലയില്‍ രണ്ടുവട്ടം ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രതയും 5.3 തീവ്രതയും രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് ബുധനാഴ്ച പുലര്‍ച്ചയോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അനുഭവപ്പെട്ടത്. നാഷനല്‍ എര്‍ത്ത്‌ക്വേക്ക് മോണിറ്ററിങ് ആന്റ് റിസര്‍ച്ച് സെന്റര്‍ കണക്കനുസരിച്ച് അധികാരി ചൗറില്‍ പുലര്‍ച്ചെ 1.23ന് ആദ്യ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂകമ്പം 02:07ന് ബാഗ്‌ലുങ് ജില്ലയിലെ ഖുംഗയില്‍ അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല.

നേപ്പാളിലെ ഭൂലചനത്തിനു പിന്നാലെ ഇന്ത്യയിലെ ഉത്തരാഖണ്ഡില്‍ തുടര്‍ചലനങ്ങളുണ്ടായി. 2.19 ഓടെ 3.1 തീവ്രതയിലാണ് ഭൂമി കുലുങ്ങിയത്. കഴിഞ്ഞ നവംബര്‍ 15 നും നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കൂടാതെ നവംബര്‍ 9 ന് നേപ്പാളിലെ ദോത്തി ജില്ലയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ നിരവധി വീടുകള്‍ തകരുകയും ആറ് പേര്‍ മരിക്കുകയും ചെയ്തിരുന്നു. നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ കണക്കനുസരിച്ച് 6.3 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളിലാണ്.

Tags: