ചിന്തയ്‌ക്കെതിരേ നടക്കുന്നത് സ്ത്രീവിരുദ്ധത; കോണ്‍ഗ്രസ്-ബിജെപി-ലീഗ് പ്രവര്‍ത്തകരുടേത് സ്ത്രീവിരുദ്ധ മനോഭാവമെന്നും ഡിവൈഎഫ്‌ഐ

ചിന്തയുടെ ഗവേഷണ വിഷയമായ 'നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം' സംവാദത്തിനുള്ള വഴി തുറന്നിരിക്കുകയാണ്. കച്ചവട സിനിമക്ക് എന്ത് പ്രത്യയ ശാസ്ത്രം എന്ന ചോദ്യമാണ് പല സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലും നിറയുന്നത്.

Update: 2021-08-20 10:41 GMT

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണുമായ ചിന്താ ജെറോമിന്റെ ഡോക്ടറേറ്റുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ കോണ്‍ഗ്രസ്,ബിജെപി,ലീഗ് പ്രവര്‍ത്തകരുടെ സ്ത്രീ വിരുദ്ധ മനോഭാവമെന്ന് ഡിവൈഎഫ്‌ഐ. മികച്ച നേട്ടം കൈവരിച്ച ചിന്ത ജെറോമിനെ അഭിനന്ദിക്കുന്നതിന് പകരം ആക്രമിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ വിരോധത്തിന്റെയും സ്ത്രീവിരുദ്ധയുടെയും ഭാഗമായാണ്. ഇത് അംഗീകരിക്കാനാകില്ല.

ചിന്താ ജെറോമിനു എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ കോണ്‍ഗ്രസ്,ബിജെപി,ലീഗ് പ്രവര്‍ത്തകരുടെ സ്ത്രീ വിരുദ്ധ മനോഭാവത്തിന്റെ തെളിവാണ്. കേരളാ സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ചിന്താ ജെറോമിനെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങളുയര്‍ത്തി ആക്രമിക്കാന്‍ ശ്രമം നടക്കുകയാണ്. ഇത് ആസൂത്രിതമാണ്. ഡിവൈഎഫ്‌ഐക്കും ഇടതുപക്ഷത്തിനും എതിരായ സൈബര്‍ ആക്രമണം എന്നതിലുപരി ഈ നടക്കുന്ന പ്രചാരണങ്ങളില്‍ കടുത്ത സ്ത്രീവിരുദ്ധതയും പ്രതിഫലിക്കുന്നു.

ഗവേഷണ സമയത്തു യുവജനകമ്മീഷന്‍ അധ്യക്ഷ പദവി വഹിച്ചിരുന്നതിനാല്‍ ജെആര്‍എഫ് ആനുകൂല്യങ്ങള്‍ ഒന്നും കൈപ്പറ്റിയിരുന്നില്ല. പാര്‍ട്ട് ടൈം ആക്കിമാറ്റുകയും ചെയ്തിരുന്നു.നിയമപരമായി തന്നെയാണ് ഗവേഷണം അവര്‍ പൂര്‍ത്തിയാക്കിയത്. യുജിസിയുടെ ദേശീയ യോഗ്യതാ പരീക്ഷയിലൂടെ ജെആര്‍എഫ് കരസ്ഥമാക്കി ഇംഗ്ലീഷില്‍ ഗവേഷണം പൂര്‍ത്തിയാക്കിയത് തികച്ചും അഭിനന്ദനാര്‍ഹമായ കാര്യമാണ്. എന്നാല്‍ അഭിനന്ദിക്കുന്നതിന് പകരം ആക്രമിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ വിരോധത്തിന്റെയും സ്ത്രീവിരുദ്ധയുടെയും ഭാഗമായാണ്. ഇത് അംഗീകരിക്കാനാകില്ല. 

നേരത്തെ ജോണ്‍ ബ്രിട്ടാസ് എംപിയും ചിന്താ ജെറോമിനെതിരേ സൈബര്‍ ആകമണമാണ് നടക്കുന്നതെന്ന് പ്രതികരിച്ചിരുന്നു. തുടര്‍ച്ചയായി വേട്ടയാടപ്പെടുന്നവരുടെ പട്ടിക എടുക്കുകയാണെങ്കില്‍ അതിന് മുന്‍പന്തിയില്‍ വരുന്ന ഒരാളാണ് ചിന്ത ജെറോം. ഒരു സ്ത്രീയെന്ന പരിഗണനപോലും നല്‍കാതെ വിഷലിപ്തമായ ആക്രമണങ്ങള്‍ക്ക് ഇരയാക്കുക എന്നത് ഒരു വിനോദം പോലെ കൊണ്ടു നടക്കുന്നവരുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു.

അതേസമയം, ചിന്തയുടെ ഗവേഷണ വിഷയമായ 'നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രവും' സംവാദത്തിനുള്ള വഴി തുറന്നിരിക്കുകയാണ്. കച്ചവട സിനിമക്ക് എന്ത് പ്രത്യയ ശാസ്ത്രം എന്ന ചോദ്യമാണ് പല സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലും നിറയുന്നത്. കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. പിപി അജയകുമാറിന്റെ കീഴിലായിരുന്നു ഗവേഷണം.

2011മുതല്‍ ഗവേഷകയാണ് എന്നാണ് ദേശാഭിമാനി ഉള്‍പ്പെടെ എഴുതിയത്. എന്നാല്‍, 2014ലാണ് ജെആര്‍എഫ് ലഭിച്ചതെന്നും അറിയുന്നു. അപ്പോള്‍ 2011മുതല്‍ എന്തുതരം ഗവേഷണമാണ് നടത്തിയതെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

Tags:    

Similar News