കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് താല്‍ക്കാലിക പരോള്‍ വേണ്ടെന്നുവയ്ക്കുന്ന തടവുകാരുടെ എണ്ണം കൂടുന്നു

Update: 2021-06-01 09:47 GMT

മുംബൈ: കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് തടവറകളിലെ തിരക്കൊഴിവാക്കാന്‍ തടവുകാരെ താല്‍ക്കാലിക പരോളില്‍ വിടുന്നതിനോട് പുറംതിരഞ്ഞ് തടവുകാര്‍. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് നിരവധി പേര്‍ പോകാന്‍ തയ്യാറായെങ്കിലും പലരും ഇതില്‍ വിമുഖരാണെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

മഹാരാഷ്ട്രയില്‍ 26 പേര്‍ തങ്ങള്‍ക്ക് പരോളില്‍ പോകേണ്ടെന്ന് റിപോര്‍ട്ട് നല്‍കി. പലര്‍ക്കും പല കാരണങ്ങളാണ് ഉള്ളത്. ഒരു തടവുകാരനെയും അവരുടെ താല്‍പ്പര്യമില്ലാതെ നിര്‍ബന്ധപൂര്‍വം പറഞ്ഞയക്കരുതെന്ന് ബോംബേ ഹൈക്കോടതിയുടെ ഉത്തരവുണ്ട്.

ലോക്ക് ഡൗണ്‍ കാലത്ത് പുറത്തുപോകുമ്പോള്‍ അവര്‍ക്ക് കഴിഞ്ഞുകൂടാന്‍ കഴിയില്ലെന്നാണ് ചിലരുടെ പരാതി. വീട്ടുകാര്‍ സ്വീകരിക്കാതിരിക്കുക, വീട്ടുകാര്‍ക്ക് അധിക ബാധ്യത വരുത്തിവയ്ക്കുക, ഗ്രാമത്തിലേക്ക് കടക്കാനാവാത്ത അവസ്ഥയുണ്ടാവുക ഇങ്ങനെ നിരവധി കാരണങ്ങള്‍കൊണ്ടാണ് തടവുകാര്‍ പരോള്‍ ഉപേക്ഷിക്കുന്നത്. തടവ് ശിക്ഷ കഴിയാന്‍ കുറച്ചുകാലം മാത്രം അവശേഷിക്കുന്നവരും പരോള്‍ സ്വീകരിച്ചിട്ടില്ല. കൊവിഡ് കാലത്ത് പുറത്തുകഴിയുന്നതിനേക്കാള്‍ നല്ലത് ജയിലാണെന്ന് തടവുകാരില്‍ ചിലര്‍ കരുതുന്നു. ചികില്‍സയും ലഭിക്കും.

പുറത്തുപോയ പലരും താമസിയാതെ തിരിച്ചുവന്ന സംഭവവുമുണ്ട്.

കൊവിഡ് വ്യാപനം തുടങ്ങിയ സമയത്താണ് തടവുകാരെ പരോളില്‍ വിടാന്‍ സുപ്രിംകോടതി ഉത്തതരവിട്ടത്. മഹാരാഷ്ട്രയിലെ 46 ജയിലുകളില്‍ നിന്ന് 10,000 പേരെ പരോളില്‍ വിട്ടു. രണ്ടാം തരംഗസമയത്ത് 68 പേരെ വിട്ടയച്ചു.

മഹാമാരി തുടങ്ങിയ ശേഷം ജയിലില്‍ സംസ്ഥാനത്ത് 4,961 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 4,049 പേര്‍ തടവുകാരും 912 പേര്‍ ജീവനക്കാരുമാണ്. 13 തടവുകാരും 9 ജീവനക്കാരും മരിച്ചു.