കൊവിഡ് പ്രതിരോധത്തിന് ഡബിള്‍ മാസ്‌കിങ്; ഡബിള്‍ മാസ്‌കിങ് എന്നാല്‍ രണ്ട് തുണിമാസ്‌കുകളെന്നല്ല

Update: 2021-05-01 08:58 GMT

തിരുവനന്തപുരം: രാജ്യത്തെ കൊവിഡ് വ്യാപനം അത്യധികം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പ്രതിദിന മരണ സംഖ്യ 3500-നു മുകളില്‍ എത്തിയിരിക്കുന്നു. ഏകദേശം നാലു ലക്ഷത്തോളം കേസുകള്‍ എന്നും റിപോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. കേരളത്തിലും കേസുകള്‍ കൂടി വരുന്ന സാഹചര്യം തന്നെയാണുള്ളത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മാസ്‌കിങിന് പഴയ രീതി മാറ്റി പുതിയ രീതി പരീക്ഷിക്കുന്നത.് ഡബിള്‍ മാസ്‌കിങ് വേണമെന്നാണ് പുതിയ മാനദണ്ഡം.

ഡബിള്‍ മാസ്‌കിങ് എന്താണ്?

അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ ആന്റ് ഹൈജീനും, പ്രൊസീഡിങ്ങ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസും നടത്തിയ പഠനഫലങ്ങളുടെ അടിസ്ഥാനത്തിലാണ് മാസ്‌കിങ് രീതി പരിഷ്‌കരിക്കുന്നത്. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കിയ ലോകത്തെ വിവിധ പ്രദേശങ്ങളിലെല്ലാം മാസ്‌കുകളുടെ ഉപയോഗം കര്‍ക്കശമായി നടപ്പിലാക്കപ്പെട്ടിരുന്നു എന്നവര്‍ കണ്ടെത്തി. മാസ്‌കുകളുടെ ശാസ്ത്രീയമായ ഉപയോഗം എങ്ങനെയായിരിക്കണമെന്നും അവര്‍ ഗവേഷണം നടത്തി. അതിന്റെ അടിസ്ഥാനത്തിലാണ് ഡബിള്‍ മാസ്‌കിങ് രീതി കൊണ്ടുവന്നിരിക്കുന്നത്.

ഡബിള്‍ മാസ്‌കിങ്ങ് ചെയ്യുക എന്നാല്‍ രണ്ടു തുണി മാസ്‌കുകള്‍ ധരിക്കുക എന്നതല്ല. ഒരു സര്‍ജിക്കല്‍ മാസ്‌ക് ധരിച്ചതിനു ശേഷം അതിനു മുകളില്‍ തുണി മാസ്‌ക് വെക്കുകയാണ് വേണ്ടത്. വീടിനു പുറത്തെവിടേയും ഡബിള്‍ മാസ്‌കിങ്ങ് ഉപയോഗിക്കുന്നത് പ്രധാനമാണ്. ഈ തരത്തില്‍ മാസ്‌കുകള്‍ ധരിക്കുകയും, കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുകയും ചെയ്താല്‍ രോഗബാധ വലിയ തോതില്‍ തടയാന്‍ സാധിക്കും.

മാസ്‌കുകള്‍ ധരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വ്യക്തികളും സംഘടനകളും മുന്നോട്ടു വരണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സിനിമാ സാംസ്‌കാരിക മേഖകളിലെ പ്രമുഖരും മതമേലദ്ധ്യക്ഷരും രാഷ്ട്രീയ നേതാക്കളും സാഹിത്യകാരന്മാരും, മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാ തുറകളിലുള്ളവരും മാസ്‌കുകള്‍ ധരിക്കുന്ന പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കണം. ഓഫിസ് ഇടങ്ങളില്‍ പലപ്പോളും ശ്രദ്ധ കുറയുന്ന ഒരു പ്രവണത ഉണ്ട്. മാസ്‌കുകള്‍ ധരിക്കുന്നതില്‍ അലംഭാവവും അശ്രദ്ധമായ അടുത്തിടപഴകലുകളും ജോലിസ്ഥലങ്ങളില്‍ ഉണ്ടാകാന്‍ പാടുള്ളതല്ല. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.

Tags: