ഡോളര്‍ കടത്ത് മൊഴി: മുഖ്യമന്ത്രിക്ക് ഭയമാണ്; നിയമസഭയില്‍ നിരപരാധിത്തം തെളിയിക്കാമായിരുന്നില്ലേ എന്നും വിഡി സതീശന്‍

മടിയില്‍ കനമില്ലാത്തവര്‍ എന്തിനാണ് ഭയപ്പെടുന്നതെന്ന് കെകെ രമ എംഎല്‍എ ചോദിച്ചു

Update: 2021-08-12 06:28 GMT

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസ് പ്രതികളുടെ മൊഴിയില്‍ മുഖ്യമന്ത്രിക്ക് ഭയമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മൊഴി വസ്തുതാപരമല്ലെങ്കില്‍, സഭയില്‍ തന്നെ ആരോപണങ്ങളില്‍ നിരപരാധിത്തം തെളിയിക്കാന്‍ കഴിയുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയ നോട്ടീസിന് മേല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നോട്ടീസ്  തള്ളിയതോടെ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭയ്ക്ക് പുറത്ത് സമാന്തര സഭ സമ്മേളിച്ചു.

കസ്റ്റംസ് ആക്ടിലെ 108ാം വകുപ്പു പ്രകാരമാണ് സ്വപ്‌നയും സരിത്തും മൊഴി നല്‍കിയിരിക്കുന്നതെന്ന് സമാന്തര അടിയന്തിരപ്രമേയത്തില്‍ മേലുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇത് ഗൗരവമുള്ള കാര്യമാണ്. നയതന്ത്ര പരിരക്ഷയുള്ള ഒരാളുടെ കയ്യില്‍ മുഖ്യമന്ത്രി യുഎഇയിലേക്ക് പാക്കറ്റ് കൊടുത്തു വിട്ടത് എന്ത് കൊണ്ടാണ്. വിമാനത്താവളം വഴി ആര്‍ക്ക് വേണമെങ്കിലും ഇത്തരമൊരു പാക്കറ്റ് കൊടുത്തുവിടാമായിരുന്നു. എന്നിട്ടും നയതന്ത്ര പരിരക്ഷയുള്ള ഒരാളുടെ കൈവശം കൊടുത്തിവിട്ടത് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ശിവശങ്കറിന്റെ മൊഴി മുഖ്യമന്ത്രിക്ക് അനുകൂലമെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍, കേസിലെ മറ്റ് പ്രതികളായ സരിത്തും സ്വപ്‌നയും നല്കിയ മൊഴി വിശ്വാസത്തിനെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഭയമാണെന്നും അദ്ദേഹത്തിനെതിരായ മൊഴി വസ്തുതാപരമല്ലെങ്കില്‍, സഭയില്‍ തന്നെ ആരോപണങ്ങളില്‍ നിരപരാധിത്തം തെളിയിക്കാന്‍ കഴിയുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മടിയില്‍ കനമില്ലാത്തവര്‍ എന്തിനാണ് ഭയപ്പെടുന്നതെന്ന് കെകെ രമ എംഎല്‍എ ചോദിച്ചു.

Tags:    

Similar News