ബിജെപിക്ക് വോട്ട് ചെയ്യരുത്; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ക്യാമ്പയിനുമായി പഞ്ചാബി കര്‍ഷകര്‍

Update: 2021-06-29 17:36 GMT

ഛണ്ഡിഗഢ്: കാര്‍ഷിക നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തെ വ്യത്യസ്തമായ രീതിയില്‍ നേരിടാനൊരുങ്ങി പഞ്ചാബി കര്‍ഷകര്‍. തങ്ങളുടെ വയലേലകളില്‍ പണിക്കെത്തുന്ന കര്‍ഷകരോട് തങ്ങളുടെ സ്വന്തം സംസ്ഥാനങ്ങളില്‍ ബിജെപി ഒഴിച്ച് ഏത് പാര്‍ട്ടിക്കും വോട്ട്‌ചെയ്യാനാണ് കര്‍ഷകരുടെ ഉപദേശം.

പഞ്ചാബിലെ കുടിയേറ്റ കര്‍ഷകത്തൊഴിലാളികള്‍ക്കിടയില്‍ ഇതൊരു തരംഗമായി മാറുന്നുണ്ടെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് വിശദീകരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കുന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കോര്‍പറേറ്റുകളുടെ കടന്നുവരവിന് കളമൊരുക്കുമെന്നും അതോടെ വലിയ യന്ത്രങ്ങളുപയോഗിച്ചുള്ള കൃഷിരീതി നടപ്പിലാവുമെന്നും കര്‍ഷകര്‍ പറയുന്നു. ഈ നയം ആദ്യം പഞ്ചാബി കര്‍ഷകരെയാണ് ബാധിക്കുകയെങ്കിലും താമസിയാതെ യുപിയില്‍ നിന്നും ബീഹാറില്‍ നിന്നും വരുന്ന കര്‍ഷകതൊഴിലാളികളെയും ബാധിക്കും. അവരുടെ പണി യന്ത്രങ്ങള്‍ തട്ടിയെടുക്കും. അതില്ലാതാക്കാന്‍ ബിജെപിയെ തളര്‍ത്തണം- കര്‍ഷകര്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപിയില്‍ ഇത് വിലപ്പോവുമെന്ന കണക്കുകൂട്ടലുകള്‍ വ്യാപകമായിട്ടുണ്ട്. യുപിയില്‍ നിന്നും മറ്റും ലക്ഷക്കണക്കിന് തൊഴിലാളികളാണ് പഞ്ചാബിലെ വയലുകളില്‍ പണക്കെത്തുന്നത്. 

എന്നാല്‍ ഭയത്തിന്റെ ഭാഗമായാണ് തൊഴിലാളികള്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. തങ്ങള്‍ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും നല്‍കിയിട്ടുണ്ടെന്ന് പഞ്ചാബിലെ ബിജെപി വക്താവ് അനില്‍ സറീന്‍ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നു പണിക്കെത്തിയ കര്‍ഷകത്തൊഴിലാളികള്‍ കാര്‍ഷിക നിയമത്തിന്റെ കാര്യത്തില്‍ ബിജെപിക്കെതിരാണെന്നാണ് പൊതുവികാരം.