മകനുവേണ്ടി ഡിഎംആര്‍സിയുടെ കരാര്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി: ഇ ശ്രീധരനെതിരേ ഇ ഡിയില്‍ പരാതി

Update: 2021-03-08 12:09 GMT

കൊച്ചി: മെട്രോ മാന്‍ ഇ ശ്രീധരനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ പരാതി. ശ്രീധരന്‍ മകന്‍ ജോലി ചെയ്ത കമ്പനിയ്ക്ക് ഡിഎംആര്‍സിയുടെ കരാറുകള്‍ മറച്ചുകൊടുത്തെന്നും അതിനു വേണ്ടി കോണ്‍ട്രാക്റ്റ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയെന്നുമാണ് ആരോപണം. കൂടാതെ മരുമകന്‍ കൂടി ഉള്‍പ്പെട്ട് നടത്തിയ ക്രമക്കേടുകളും ക്രയവിക്രയങ്ങളും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. അഭിഭാഷകനും കോണ്‍ഗ്രസ് നേതാവും രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന ചുമതലക്കാരനുമായ വി ആര്‍ അനൂപാണ് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നേരിട്ട് ഹാജരായി പരാതി നല്‍കിയത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കുവഴി പങ്കുവച്ചത്.

വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് കിട്ടിയ പ്രൊഫഷണല്‍ ക്രമക്കേടുകള്‍ തെളിവുകള്‍ സഹിതം പത്രസമ്മേളനത്തിലൂടെ പുറത്ത് വിടുമെന്നും മികവിന്റെ പിറകിലുള്ള തമോഗര്‍ത്തങ്ങള്‍ തുറന്ന് കാട്ടുമെന്നും ശ്രീധരനെതിരെയുള്ള പോരാട്ടം തുടരുമെന്നും അനൂപ് പറഞ്ഞു.

കഴിഞ്ഞ ആഴ്ചയില്‍ ഇ ശ്രീധരന്റെ ലൗ ജിഹാദ് പരാമര്‍ശത്തിനെതിരേയും അനൂപ് നിയമനടപടിയുമായി രംഗത്തുവന്നിരുന്നു.

ഹിന്ദു, ക്രിസ്ത്യന്‍ യുവതികളെ മുസ്‌ലിം ചെറുപ്പക്കാര്‍ ആസൂത്രിതമായി ലവ് ജിഹാദ് നടത്തുന്നു, മാംസഭക്ഷണം കഴിക്കുന്നവരോട് വെറുപ്പാണ് എന്നീ പ്രസ്താവനകളിലൂടെ സമൂഹത്തില്‍ മതസ്പര്‍ധയും, വെറുപ്പും പരത്തുന്നു എന്നായിരുന്നു പൊന്നാനി പോലിസില്‍ നല്‍കിയ ആദ്യത്തെ പരാതിയില്‍ പറഞ്ഞിരുന്നത്.

Tags:    

Similar News