തമിഴ്‌നാട് ഗവര്‍ണറെ തിരികെ വിളിക്കണം; രാഷ്ട്രപതിക്ക് ഡിഎംകെ എംപിമാരുടെ കത്ത്

Update: 2022-11-09 08:47 GMT

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണറെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഡിഎംകെ എംപിമാര്‍ കത്തയച്ചു. ഭരണഘടനാപരമായ പദവി നിര്‍വഹിക്കാന്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി അയോഗ്യനായിരിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. സംസ്ഥാനത്തെ ഭരണകക്ഷിയായ ഡിഎംകെയുടെ 57 എംപിമാരാണ് കത്തയച്ചത്. ബില്ലുകള്‍ ഒപ്പിടാതെ താമസിപ്പിക്കുന്നു. ഇരുപതോളം ബില്ലുകളാണ് ഗവര്‍ണര്‍ ഒപ്പിടാതെ ഒരു വര്‍ഷത്തിലേറെയായി കൈയില്‍ സൂക്ഷിക്കുന്നതെന്ന് കത്തില്‍ പറയുന്നു.

തുടര്‍ച്ചയായി മതനിരപേക്ഷതയ്‌ക്കെതിരായ പ്രസ്താവനകളും ഗവര്‍ണര്‍ നടത്തുന്നെന്നും കത്തിലുണ്ട്. ഉടനടി ഗവര്‍ണറെ സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് കത്തിലെ ആവശ്യം. മാസങ്ങളായി കേരളത്തിലേതിനു സമാനമായി തമിഴ്‌നാട്ടിലും ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് രൂക്ഷമായിരുന്നു. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കം ചെയ്യുന്ന ബില്ലടക്കം തമിഴ്‌നാട് നിയമസഭ നേരത്തെ പാസാക്കിയിരുന്നു. ഇതടക്കമുള്ള ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഗവര്‍ണറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിക്കാന്‍ ഡിഎംകെ തീരുമാനിച്ചത്.

Tags:    

Similar News