ഉല്‍പ്പാദനമാനദണ്ഡങ്ങള്‍ പാലിച്ചില്ല; ബ്രസീല്‍ കൊവാക്‌സിന്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതി പിന്‍വലിച്ചു

Update: 2021-04-01 01:20 GMT

ന്യൂഡല്‍ഹി: ലോകത്ത് രണ്ടാമത്തെ കൊവിഡ് ബാധിത രാജ്യമായ ബ്രസീല്‍ കൊവാക്‌സിന്‍ ഇറക്കുമതിക്കുള്ള അനുമതി നിഷേധിച്ചു. ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്ക് തദ്ദേശീയമായി നിര്‍മിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതിയാണ് തടഞ്ഞത്. 20 ദശലക്ഷം കൊവാക്‌സിന്‍ ഡോസാണ് ബ്രസീല്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്.

മരുന്നുല്‍പ്പാദനത്തില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഭാരത് ബയോടെക് വാക്‌സിന്‍ നിര്‍മിച്ചിരിക്കുന്നതെന്നാണ് അനുമതി പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നത്.

പരിശോധനാ സമയത്തെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചിരുന്നെന്നും സപ്ലെയുമായി ബന്ധപ്പെട്ട സമയം ചര്‍ച്ചകളിലൂടെ തീരുമാനിക്കുമെന്നും ഭാരത് ബയോടെക് അധികൃതര്‍ എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചി(ഐസിഎംആര്‍)ന്റെ സഹകരണത്തോടെയാണ് കൊവാക്‌സിന്‍ ഉല്‍പ്പാദിപ്പിച്ചത്. കൊവാക്‌സിന് ദേശീയ ഫാര്‍മസി കൗണ്‍സില്‍ അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കിയിരുന്നു. ക്ലിനിക്കല്‍ ട്രയല്‍ മോഡില്‍ മാത്രമേ വാക്‌സിന്‍ ഉപയോഗിക്കാവൂ എന്നാണ് നിബന്ധന.

ഫെയ്‌സ് 3 പരിശോധന പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ കൊവാക്‌സിന് അനുമതി നല്‍കിയതിനെതിരേ രാജ്യത്ത് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. പിന്നീട് ഫെയ്‌സ് 3 ട്രയല്‍ പൂര്‍ത്തിയാക്കിയെന്നും വാക്‌സിന്‍ 81 ശതമാനം ഫലപ്രദമാണെന്നും കമ്പനി അവകാശപ്പെട്ടു.

Tags: