കാര്‍ഷിക നിയമം പിന്‍വലിക്കാതെ പിന്തിരിയില്ല; നിലപാട് കടുപ്പിച്ച് കര്‍ഷകര്‍

Update: 2021-01-01 10:06 GMT

ന്യൂഡല്‍ഹി: സുപ്രധാനമായ രണ്ട് ആവശ്യങ്ങള്‍ ഒരു കാരണവശാലും പിന്‍വലിക്കില്ലെന്ന് കര്‍ഷക സമരനേതാക്കള്‍. താങ്ങുവില സമ്പ്രദായം നിയമപരമാക്കുക, കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ട് പോകാനാവില്ലെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. സിംഗു, ഗാസിപൂര്‍, തിക്രി എന്നീ ഡല്‍ഹി അതിര്‍ത്തികളില്‍ നവംബര്‍ 26 മുതലാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കര്‍ഷകര്‍ സമരം നടത്തുന്നത്.

തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനു വേണ്ടി സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ഇന്ന് വീണ്ടും യോഗം ചേരുന്നുണ്ട്. താങ്ങുവില നിയമപരമാക്കുക, കേന്ദ്ര കാര്‍ഷിക നിയമം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലെന്ന് മുതിര്‍ന്ന കര്‍ഷക നേതാവായ ഗുര്‍നാം സിങ് ചഡുനി പിടിഐയോട് പറഞ്ഞു.

വയല്‍കത്തിക്കല്‍ ക്രിമിനല്‍ക്കുറ്റമാക്കി മാറ്റുന്ന നിയമവും വൈദ്യുതി നിയമവും ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്.... അതേസമയം ഇതിനു പകരം കാര്‍ഷിക നിയമം പിന്‍വലിക്കലിക്കുക, താങ്ങുവില നിയമപരമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പിന്‍വലിക്കാനാവില്ല- അദ്ദേഹം പറഞ്ഞു.

കാര്‍ഷിക നിയമത്തിനു പകരം മറ്റൊന്ന് നിര്‍ദേശിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശവും കര്‍ഷകര്‍ സ്വീകരിച്ചിട്ടില്ല. പുതിയ നിയമം കാര്‍ഷിക വിപണിയെ നിയന്ത്രിക്കാനും കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കാനും വിളവും ഭൂമിയും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനും ഇടയാക്കുമെന്ന് സമരസമിതി പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു.