അനധികൃത കൊവിഡ് വാക്‌സിന്‍ വില്‍പ്പനക്കെതിരേ ധര്‍ണ; പഞ്ചാബില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ കേസ്

Update: 2021-06-08 03:52 GMT

മൊഹാലി: കൊവിഡ് ആരോഗ്യമാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് പഞ്ചാബില്‍ പ്രതിപക്ഷനേതാക്കള്‍ക്കെതിരേ കേസെടുത്തു. ആംആദ്മി പാര്‍ട്ടിയുടെയും ശിരോമണി അകാലിദളിന്റെയും നേതാക്കളടക്കം 200 പേര്‍ക്കെതിരേയാണ് കേസെടുത്തത്.

പഞ്ചാബ് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് വാക്‌സിന്‍ അനധികൃതമായി നല്‍കുന്നുവെന്നാരോപിച്ച് ശിരോമണി അകാലിദള്‍ നേതാക്കളും ആംആദ്മി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഏതാനും ദിവസമായി ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ്ങിന്റെ മൊഹാലിയിലെ വസതിക്കുമുന്നില്‍ ധര്‍ണ നടത്തുകയായിരുന്നു.

സമരം നടത്തുന്നവര്‍ക്കെതിരെ ദുരന്ത നിരവാരണ നിയമമനുസരിച്ച് അകത്താക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. അകാലിദളിന്റെയും ആംആദ്മി പാര്‍ട്ടിയുടെയും നടപടി കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്നും പ്രതിപക്ഷം ഉത്തരവാദരഹിതമായാണ് പെരുമാറുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കൊവിഡ് രോഗികളുടെ ചികില്‍സക്ക് ഉപയോഗിക്കുന്ന കിറ്റുകള്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മറച്ചുകൊടുക്കുകയാണെന്ന് എഎപി തിങ്കളാഴ്ച ആരോപിച്ചിരുന്നു. കൊവിഡ് കാലത്ത് കുംഭകോണം നടത്തുന്നതില്‍ അമരീന്ദര്‍ സിങ് റെക്കോര്‍ഡ് സ്ഥാപിച്ചതായി എഎപി സംസ്ഥാന പ്രസിഡന്റ് ഭഗവത് മാന്‍ ആരോപിച്ചു.

400 രൂപക്ക് ലഭിക്കുന്ന വാക്‌സിന്‍ 1060 രൂപക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് മറച്ചുകൊടുക്കുകയാണെന്നാണ് ആരോപണം.