ജമ്മു കശ്മീര്‍: 26 പേര്‍ക്കെതിരേ ചുമത്തിയ പൊതുസുരക്ഷാ നിയമപ്രകാരമുള്ള കേസുകള്‍ പിന്‍വലിക്കുന്നു

കശ്മീരില്‍ നിയന്ത്രണം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് കരുതുന്നു

Update: 2020-01-10 17:48 GMT

ശ്രീനഗര്‍: കശ്മീരില്‍ 26 പേര്‍ക്കെതിരേ പൊതു സുരക്ഷാ നിയമപ്രകാരം ചുമത്തിയ കേസുകള്‍ റദ്ദാക്കാന്‍ കേന്ദ്ര ഭരണ പ്രദേശ ഭരണകൂടം ഉത്തരവിട്ടു. 26 പേരും നിലവില്‍ വിവിധ ജയിലുകളില്‍ കഴിയുകയാണ്. 26 പേരെയും ആഗസ്റ്റ് 5 ന് ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന അനുച്ഛേദം 370 റദ്ദാക്കുന്നതിന്റെ മുന്നോടിയായി പലയിടത്തു നിന്നായി അറസ്റ്റ് ചെയ്തതാണ്.  

കശ്മീരില്‍ നിയന്ത്രണം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഡിസംബര്‍ 1 ന് ഒരു മുന്‍ മന്ത്രി അടക്കം 5 പേരെ ഭരണകൂടം ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ മോചിപ്പിക്കുമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.

ആഗസ്റ്റ് 5ാം തിയ്യതി ജമ്മു കശ്മീരിലെ മുന്‍ മുഖ്യമന്ത്രിയടക്കമുള്ള നിരവധി രാഷ്ട്രീയനേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ പൊതുസുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു.

പലരെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എംഎല്‍എ ഹോസ്റ്റലിലും ചില ഹോട്ടലുകളിലുമായാണ് താമസിപ്പിച്ചിരിക്കുന്നത്. പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് ചെയര്‍മാന്‍ സജാദ് ലോണ്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഷാ ഫസല്‍, നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് അലി എം സാഗര്‍, മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുല്ല, ഫാറൂഖ് അബ്ദുല്ല തുടങ്ങിയവരും ഇതേ നിയമപ്രകാരം അറസ്റ്റിലായവരില്‍ പെടുന്നു. 

Tags:    

Similar News