ന്യൂനപക്ഷ ക്ഷേമ വകുപ്പ് ; മുഖ്യമന്ത്രിയുടെ നടപടി സ്വാഗതാര്‍ഹമെന്ന് മെക്ക

വ്യക്തവും സുതാര്യവുമായ സ്ഥിതിവിവര കണക്കുകളുടേയും ആര്‍ജിത നേട്ടങ്ങളുടെ പട്ടികയും താരതമ്യം ചെയ്ത് കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും എന്‍.കെ. അലി ആവശ്യപ്പെട്ടു

Update: 2021-05-23 11:18 GMT

കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്ത മുഖ്യമന്ത്രിയുടെ നടപടി ഏറെ സ്വാഗതാര്‍ഹവും മുസ്ലിംകളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതുമാണെന്ന് മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. അലി. കഴിഞ്ഞ കാലയളവില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്നവര്‍ നീതിപൂര്‍വ്വമല്ലാതെ, ഏകപക്ഷീയമായി 80:20 അനുപാതത്തില്‍ ചെയ്ത എല്ലാ വിധ നടപടികളെ സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥിതിവിവര കണക്കുകളും ഫണ്ട് വിനിയോഗവും ഗുണഭോക്താക്കളുടെ മുസ്ലിം, ക്രിസ്ത്യന്‍ അനുപാതവും വെളിപ്പെടുത്തണം.

വ്യക്തവും സുതാര്യവുമായ സ്ഥിതിവിവര കണക്കുകളുടേയും ആര്‍ജിത നേട്ടങ്ങളുടെ പട്ടികയും താരതമ്യം ചെയ്ത് കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും എന്‍.കെ. അലി ആവശ്യപ്പെട്ടു. 27 ശതമാനം മുസ്ലിംകള്‍ക്കും 18 ശതമാനം ക്രിസ്ത്യന്‍ വിഭാഗത്തിനും 3:2 അനുപാതത്തില്‍ 60:40 തോതില്‍ വിദ്യാഭ്യാസ ഉദ്യോഗ - തൊഴില്‍ മേഖലകളിലും ക്ഷേമ-വികസന പദ്ധതികളിലും ഉന്നത പദവികളിലും സ്ഥാപനങ്ങളുടെ കാര്യത്തിലും രണ്ടാം പിണറായി സര്‍ക്കാരും ഇടതുമുന്നണിയും ഉറപ്പു പാലിക്കണം.

ന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കുമായി സമര്‍പ്പിക്കപ്പെട്ട പാലൊളി മുഹമ്മദ് കുട്ടി കമ്മറ്റി ശുപാര്‍ശകളും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും പാലിച്ച് നടപ്പില്‍ വരുത്തുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News