ഭഗവത്ഗീത ആവശ്യമുള്ളവരെ പഠിപ്പിക്കാം, അടിച്ചേല്‍പ്പിക്കരുതെന്ന് ദിയോബന്ദ് പണ്ഡിതര്‍

Update: 2022-03-21 14:22 GMT

ദിയോബന്ദ്: വിദ്യാലയങ്ങളില്‍ ഭഗവത് ഗീത പഠിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും ആവശ്യമുള്ളവരെ പഠിപ്പിക്കാമെന്നും എന്നാല്‍ അടിച്ചേല്‍പ്പിക്കരുതെന്നും ദാറുല്‍ ഉലും ഇസ് ലാമിക സെമിനാരിയിലെ പണ്ഡിത സമൂഹം. ഭഗവത് ഗീത പാഠ്യവിഷയമാക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് ദിയോബന്ദിലെ ഇസ് ലാമിക പണ്ഡിതര്‍ നിലപാട് വ്യക്തമാക്കിയത്.

ഗുജറാത്തിലെ 6-12 ക്ലാസ്സുകളിലാണ് ഭഗവ ത്ഗീത നിര്‍ബന്ധമാക്കിയത്.

പഠനത്തിന് വിദ്യാര്‍ത്ഥികളുടെ സമ്മതം വാങ്ങണമെന്നും ആരെയും നിര്‍ബന്ധിച്ച് പഠിപ്പിക്കരുതെന്നും അടിച്ചേല്‍പ്പിക്കരുതെന്നും ആവശ്യക്കാരെ മാത്രമേ പഠിപ്പിക്കാവൂയെന്നും മൗലാനാ ഖാരി ഇസ്ഹാഖ് ഗോറ പറഞ്ഞു. ''എല്ലാ മതങ്ങളുടെയും വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിക്കുകയും അറിയുകയും ചെയ്യുന്നത് നല്ല കാര്യമാണ്. എന്റെ മതത്തിന്റെയും മറ്റ് മതങ്ങളുടെയും വിശുദ്ധ ഗ്രന്ഥം ഞാന്‍ വായിച്ചിട്ടുണ്ട്. ഞാന്‍ 'ഗീത' വായിച്ചിട്ടുണ്ട്. എന്നാല്‍ ഒരു മതമോ അതിന്റെ വിശുദ്ധ ഗ്രന്ഥങ്ങളോ ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഉചിതമല്ലെന്ന് എനിക്ക് തോന്നുന്നു''. വിദ്യാലയങ്ങള്‍ പഠനകേന്ദ്രങ്ങളാണ്. ഏതെങ്കിലും മതത്തിന്റെ ആശയശാസ്ത്രം പ്രബോധനം ചെയ്യുന്നതിനുള്ള ഇടമല്ലെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് വിഷയത്തില്‍ കര്‍ണാടകയിലെ കോടതി പറഞ്ഞത് ഒരു മതത്തിന്റെ അടയാളങ്ങളും പാടില്ലെന്നും ഒഴിവാക്കണമെന്നുമനാണ്. അങ്ങനെയെങ്കില്‍ ഗീത പഠിപ്പിക്കുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.

ഒന്നും അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും മറ്റൊരു പണ്ഡിതന്‍ മുഫ്തി അസദ് ഖാസ്മി പറഞ്ഞു. ഗീത പഠിപ്പിക്കുന്നതിന് ഞങ്ങള്‍ എതിരല്ല, അത് പഠിക്കണമെന്നുള്ളവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. പക്ഷേ, മുസ് ലിം വിദ്യാര്‍ത്ഥികളില്‍ അത് അടിച്ചേല്‍പ്പിക്കരുത്- അദ്ദേഹം പറഞ്ഞു. 

Tags: