ഫലസ്തീനികളെ തീര്‍ക്കണമെന്ന നിക്കി ഹേലിയുടെ സന്ദേശത്തിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ്

Update: 2024-05-30 17:01 GMT
വാഷിങ്ടണ്‍: ഇസ്രായേല്‍ മിസൈലുകളില്‍ ഫലസ്തീനികളെ തീര്‍ക്കണമെന്ന സന്ദേശം എഴുതിയ അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിക്കി ഹേലിക്കെതിരെ വ്യാപക വിമര്‍ശനം. നിക്കി ഹേലി വെറുപ്പുളവാക്കുന്ന സ്ത്രീ ആണെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജമാല്‍ ബോമാന്‍ പറഞ്ഞത്. ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെയാണ് ഗസയിലെ വംശഹത്യക്ക് ഹേലി പരസ്യ പിന്തുണ നല്‍കിയത്. ഇസ്രായേല്‍ മിസൈലുകളുടെ മുകളില്‍ അവരെ തീര്‍ത്തേക്കെന്ന് എഴുതി ഒപ്പിടുന്നതിന്റെ ദൃശ്യങ്ങളാണ് ഹേലി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഇസ്രായേലിലെ ഐക്യരാഷ്ട്ര സഭയുടെ മുന്‍ അംബാസിഡറായ ഡാനി ഡാനനും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 'ഫിനിഷ് ദം, അമേരിക്ക ലൗവ് ഇസ്രായേല്‍' എന്നാണ് ഹേലി തന്റെ പേരെയുതി മിസൈലില്‍ കുറിച്ചത്. ദൃശ്യങ്ങള്‍ വിവാദമായതോടെ നിലപാടില്‍ ഉറച്ച് നിന്ന് കൊണ്ട് ഹേലി വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. 'അവരെ തീര്‍ക്കണമെന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്. അവര്‍ക്ക് ഹമാസിനെ തീര്‍ത്തേ പറ്റുള്ളൂ. ഹമാസിനെ തീര്‍ക്കുന്നത് വരെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കരുത്- ഹേലി പറഞ്ഞു.




Tags: