അഫ്ഗാനെ ഭീകരതയുടെ കേന്ദ്രമാവാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഡല്‍ഹി റീജ്യനല്‍ സെക്യൂരിറ്റി ഡയലോഗ്

Update: 2021-11-10 11:50 GMT

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനെ ഭീകരതയുടെ കേന്ദ്രമാവാനോ ഭീകരത കയറ്റിയയക്കാനോ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഡല്‍ഹി റീജ്യനല്‍

സെക്യൂരിറ്റി ഡയലോഗ് സമാപിച്ചു. ഇന്ത്യ അടക്കം എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പ്രഖ്യാപനത്തില്‍ ഒപ്പുവച്ചത്. ഇന്ത്യയ്ക്കു പുറമെ തജാകിസ്താന്‍, കിര്‍ഗിസ്താന്‍, കസാക്കിസ്താന്‍, ഉസ്ബക്കിസ്താന്‍, തുര്‍ക്കെമിനിസ്താന്‍, റഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഡല്‍ഹിയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തത്.

വിഘടനവാദം, ഭീകരവാദം, മനുഷ്യക്കടത്ത് തുടങ്ങിയവയ്‌ക്കെതിരേ യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് വിവിധ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിമാര്‍ എന്നിവര്‍ ഒപ്പുവച്ച ഡല്‍ഹി പ്രഖ്യാപനത്തില്‍ പറയുന്നു.

ഭീകരതയുടെ എല്ലാ രൂപങ്ങളെയും യോജിച്ച് ചെറുത്തുതോല്‍പ്പിക്കുമെന്ന് പ്രതിനിധികള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. അഫ്ഗാനെ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ സുരക്ഷിത താവളമാകാന്‍ അനുവദിക്കില്ല. അഫ്ഗാനിലെ പുതിയ സാഹചര്യം ഉയര്‍ത്തുന്ന ഭീകരതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കും, സുരക്ഷിതവും ഉറച്ചതും സമാധാനപരവുമായ പ്രദേശമായി അഫ്ഗാനെ മാറ്റിത്തീര്‍ക്കുന്നതില്‍ ഒപ്പുവച്ച രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തു. ഐക്യരാഷ്ട്രസഭയ്ക്ക് അഫ്ഗാനില്‍ ചെയ്തുതീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. അഫ്ഗാനിലെ സാമ്പത്തിക, രാഷ്ട്രീയ, മാനുഷിക പ്രശ്‌നങ്ങളില്‍ പ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ചു.

അഫ്ഗാനുമായി ബന്ധപ്പെട്ട് മൂന്നാമത് അന്താരാഷ്ട്ര യോഗമാണ് ഇന്ന് നടന്നത്. അടുത്ത യോഗം 2022ല്‍ നടക്കും. 

Tags: