ഛലോ ഡല്‍ഹി: ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ സിആര്‍പിഎഫ്, പോലിസ് സുരക്ഷ; ഡല്‍ഹി മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു

Update: 2020-11-26 06:22 GMT

ന്യൂഡല്‍ഹി: പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ സംഘടിപ്പിച്ചിട്ടുളള ഡല്‍ഹി ഛലോ റാലി തടയുന്നതിനുള്ള നീക്കം ശക്തമാക്കി, കേന്ദ്ര ഭരണകൂടം. കേന്ദ്ര നിയന്ത്രണത്തിലുള്ള സിആര്‍പിഎഫ്, പോലിസ് സേനകള്‍ ഹരിയാന, ഡല്‍ഹി അതിര്‍ത്തിയില്‍ വിന്യസിപ്പിച്ചു. ഇന്ന് അതി രാവിലെ മുതല്‍ ശക്തമായ പോലിസ് വലയത്തിലാണ് അതിര്‍ത്തിയെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഡല്‍ഹി- ഫരിദാബാദ് അതിര്‍ത്തിയില്‍ രണ്ട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ സിആര്‍പിഎഫ് ബറ്റാലിയനെയാണ് വിന്യസിപ്പിച്ചത്.

കടന്നുപോകുന്ന എല്ലാ വാഹനങ്ങളും തടഞ്ഞ് പരിശോധിക്കുന്നുണ്ട്. പോലിസിലെ തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നിരീക്ഷണം നടത്തുന്നത്. ഏത് അടിയന്തിര ഘട്ടത്തെയും നിരീക്ഷിക്കാന്‍ സേന സന്നദ്ധമാണെന്ന് എസ് ഐ പ്രിത്ഥിരാജ് മീണ പറഞ്ഞു.

ഇതുവരെയും ഫരിദാബാദ് അതിര്‍ത്തി വഴി കര്‍ഷക സംഘങ്ങള്‍ എത്തിയിട്ടില്ലെന്ന് പോലിസ് പറയുന്നു. വരുന്നവരെ അനുരജ്ഞനത്തിലൂടെ തിരിച്ചയക്കാനാണ് ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പലയിടങ്ങളിലും ബാരിക്കേഡുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

ഡല്‍ഹി മെട്രോ ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കുകയില്ല. ഡല്‍ഹിയിലേക്കുള്ള ട്രയിനുകള്‍ പല സ്റ്റോപ്പുകളും ഒഴിവാക്കിയിട്ടുണ്ട്.