ഛലോ ഡല്‍ഹി: ഡല്‍ഹി ഹരിയാന അതിര്‍ത്തിയില്‍ സംഘര്‍ഷം; പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു,

Update: 2020-11-26 06:39 GMT

ന്യൂഡല്‍ഹി: കര്‍ഷകര്‍ പ്രഖ്യാപിച്ച ഛലോ ഡല്‍ഹി മാര്‍ച്ചിനെ പോലിസ് ക്രൂരമായി നേരിടുന്നതായി റിപോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ കനത്ത തണുപ്പില്‍ വിറച്ചുനില്‍ക്കുന്ന കര്‍ഷകര്‍ക്കു നേരെ പോലിസ് ജലപീരങ്കി ഉപയോഗിച്ചതിനു പിന്നാലെ രാവിലെ പോലിസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഡല്‍ഹി അതിര്‍ത്തിയിലുള്ള അംബാലയിലാണ് കനത്ത സംഘര്‍ഷം രൂപപ്പെട്ടത്.

ഹൈവേയില്‍ പലയിടങ്ങളിലും കര്‍ഷകര്‍ കുത്തിയിരുപ്പ് നടത്തുന്നുണ്ട്. മധ്യപ്രദേശില്‍ നിന്നുള്ള കര്‍ഷകരെയും പലയിടങ്ങളിലും തടഞ്ഞിട്ടുണ്ട്. മേധാപട്ക്കറെ കസ്റ്റഡിയിലെടുത്തതായി റിപോര്‍ട്ടുണ്ട്. രാജസ്ഥാന്‍ അതിര്‍ത്തിയില്‍ വച്ച് യുപി പോലിസാണ് അറസ്റ്റ് ചെയ്തത്.

കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന കാര്‍ഷിക ബില്ലിനെതിരേ തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് 26-27 തിയ്യതികളില്‍ ഛലോ ഡല്‍ഹി മാര്‍ച്ച് പ്രഖ്യാപിച്ചത്. കര്‍ഷകര്‍ക്കെതിരേ ജലപീരങ്കി പ്രയോഗിച്ചതിനെതിരേ ഡല്‍ഹി മുഖ്യമന്ത്രി പ്രതിഷേധമറിയിച്ചു. സമാധാനപരമായി സമരം നടത്താനുള്ള അവകാശം കര്‍ഷകര്‍ക്കുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കര്‍ഷക മാര്‍ച്ചിന്റെ മുന്നോടിയായി ഡല്‍ഹി ഹരിയാന അതിര്‍ത്തികള്‍ അക്ഷരാര്‍ത്ഥത്തില്‍ അടച്ചിരിക്കുകയാണ്. സിആര്‍പിഎഫ്്, പോലിസ് സംഘങ്ങള്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പലയിടങ്ങളും ബാരിക്കേഡുകള്‍ ഉയര്‍ത്തിയിരിക്കുന്നു.

ഹരിയാന, ഡല്‍ഹി അതിര്‍ത്തികളിലുള്ള ദേശീയപാതകളിലും ബാരിക്കേഡുയര്‍ത്തിയിട്ടുണ്ട്. പല കര്‍ഷക സംഘടനകളും സ്ഥലത്ത് കുത്തിയിരിപ്പ് നടത്തുന്നുണ്ട്. മറ്റ് സംഘടനകള്‍ റൂട്ട് മാറ്റി മറ്റു വഴികളിലൂടെ ഡല്‍ഹിയിലെത്താനുള്ള ശ്രമത്തിലാണ്.