ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജഹാന്‍ഗിര്‍പുരിയിലെ ഹനുമാന്‍ ജയന്തി റാലിയിയുടെ ഭാഗമായി നടന്ന സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ ശക്തമായ നടപടിവേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ട് ദിവസം മുമ്പാണ് ജഹാന്‍ഗിര്‍പുരിയില്‍ സംഘര്‍ഷം നടന്നത്. റാലിയില്‍ പങ്കെടുത്തവര്‍ പള്ളികളിലേക്ക് കല്ലുകള്‍ വലിച്ചെറിയുകയും പള്ളിയില്‍ കാവിപ്പതാക കെട്ടുകയുമായിരുന്നു. എന്നാല്‍ മുസ് ലിംകള്‍ റാലിയെ ആക്രമിച്ചുവെന്നാണ് പോലിസ് ആരോപിക്കുന്നത്. ഈ ആരോപണത്തില്‍ നടപടി ആവശ്യപ്പെട്ടാണ് അമിത് ഷാ ഡല്‍ഹി പോലിസ് കമ്മീഷ്ണര്‍ രാകേഷ് അസ്താനക്ക് നിര്‍ദേശം നല്‍കിയത്.
അന്വേഷണത്തില്‍ യാതൊരു പിഴവും പാടില്ലെന്ന് മന്ത്രി നിര്‍ദേശിച്ചതായി വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്.
പ്രതിചേര്‍ക്കപ്പെട്ടയാള്‍ ചെറിയ കുട്ടിയാണെന്ന് ആരോപിക്കുന്ന ഹരജി ഇന്ന് ഹൈക്കോടതിയിലെത്തിയിട്ടുണ്ട്. 16 വയസ്സുള്ള ആണ്‍കുട്ടിയെ രേഖകളില്‍ 22 വയസ്സെന്ന് രേഖപ്പെടുത്തിയാണ് പോലിസ് കേസെടുത്തത്.
'അറസ്റ്റിലായപ്പോള്‍, 21 അല്ലെങ്കില്‍ 22 വയസ്സ് പ്രായമുണ്ടെന്ന് അയാള്‍ പോലിസിനോട് പറഞ്ഞു. അവനെ പരിശോധിച്ച ഡോക്ടറും അത് തന്നെ പറഞ്ഞു... ഇപ്പോള്‍ ഞങ്ങള്‍ അവനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയിരിക്കുകയാണ്'-പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പോലിസുകാരന്‍ പറഞ്ഞു.
പള്ളിക്കുമുന്നിലൂടെ കടന്നുപോയ റാലി അനുമതിയില്ലാതെയാണ് സംഘടിപ്പിച്ചതെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. ഇതിനെതിരേ പോലിസ് കേസും എടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. പക്ഷേ, പോലിസ് നടപടിയില്‍ റാലി സംഘടിപ്പിച്ച വിഎച്ച്പി പ്രതിഷേധിച്ചപ്പോള്‍ കേസ് ലഘൂകരിച്ച് പ്രതിക്ക് സ്റ്റേഷന്‍ജാമ്യം നല്‍കി വിട്ടയക്കുകയും ചെയ്തു.
മുസ് ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് റാലി നടത്താന്‍ ആദ്യം സംഘാടകര്‍ക്ക് പരിപാടിയുണ്ടായിരുന്നില്ല. പൊടുന്നനെയാണ് റാലിയുടെ റൂട്ട് മാറ്റി പള്ളിക്ക് മുന്നിലൂടെ കടന്നുപോയത്. റാലിയില്‍ പലരുടെയും കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നു. അവര്‍ പള്ളിക്കെതിരേ ആക്രമണം അഴിച്ചുവിടുകയും വലിയ ശബ്ദത്തില്‍ പാട്ട് വയ്ക്കുകയും ചെയ്തു. ചിലര്‍ പള്ളിയ്ക്കു മുകളില്‍ കാവിപ്പതാക കെട്ടുകയും ചെയ്തു.
സംഭവത്തില്‍ ഇതുവരെ മുസ് ലിംകളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളു.

