അപകീര്‍ത്തി: കെപിസിസി സെക്രട്ടറിക്കെതിരേ മാനനഷ്ടത്തിന് നോട്ടീസ് അയച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

കെപിസിസി സെക്രട്ടറി മര്യാപുരം ശ്രീകുമാര്‍ ആനാവൂര്‍ നാഗപ്പനെതിരെ ഫേസ്ബുക്കിലിട്ട അപകീര്‍ത്തിപരമായ പോസ്റ്റിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചത്

Update: 2021-10-28 13:10 GMT

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ വിവാദത്തില്‍ കെപിസിസി സെക്രട്ടറി മര്യാപുരം ശ്രീകുമാറിനെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ശ്രീകുമാര്‍ ആനാവൂര്‍ നാഗപ്പനെതിരെ ഫേസ്ബുക്കിലിട്ട അപകീര്‍ത്തിപരമായ പോസ്റ്റിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

'സിപിഎം ഭരണത്തില്‍ സ്ത്രീകള്‍ക്ക് മനസമാധാനമായി ഒന്ന് പ്രസവിക്കാന്‍ പോലും കഴിയുന്നില്ല. മൂന്ന് ദിവസം മാത്രം പ്രായം ചെന്ന കുഞ്ഞിനെ തട്ടിയെടുത്ത് വിറ്റ് കാശാക്കിയവരാണ് സിപിഎമ്മുകാര്‍. കുഞ്ഞിനെ തട്ടികൊണ്ട് പോയതില്‍ പ്രധാനിയാണ് ആനാവൂര്‍ നാഗപ്പനെന്നും, ഗൂഢാലോചന നടന്നത് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വെച്ചുമാണ് 'എന്നാണ് മര്യാപുരം ശ്രീകുമാര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പറയുന്നത്.

മരിയാപുരം ശ്രീകുമാറിന്റെ ഫേസ് ബുക് പോസ്റ്റ്

കെ മുരളീധരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ നോക്കേണ്ട.

സിപിഎം ഭരണത്തില്‍ സ്ത്രീകള്‍ക്ക് മനസമാധാനമായി ഒന്ന് പ്രസവിക്കാന്‍ പോലും കഴിയുന്നില്ല. മൂന്ന് ദിവസം മാത്രം പ്രായംചെന്ന കുഞ്ഞിനെ തട്ടിയെടുത്ത വിറ്റ് കാശാക്കിയ വരാണ് സിപിഎമ്മുകാര്‍. തട്ടിക്കൊണ്ടുപോകാന്‍ കൂട്ടുനിന്ന പ്രധാനിയാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി, തട്ടിക്കൊണ്ടുപോകല്‍ ഗൂഢാലോചന നടന്നത് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലാണ്, അതുമാത്രമല്ല തിരുവനന്തപുരം നഗരസഭയുടെ കീഴിലാണ് ഈ ദാരുണ സംഭവം നടക്കുന്നത്.

എഐഎസ്എഫ് വനിതാ നേതാവിനെ കോട്ടയത്ത് എംജി സര്‍വകലാശാലയില്‍ എസ്എഫ്‌ഐ കാര്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ച, തന്തയില്ലാത്ത കുട്ടി ഉണ്ടാക്കി തരാം എന്ന് പറഞ്ഞത് എസ്എഫ്‌ഐ കാരുടെ സ്ത്രീ ഭക്തിയാണോ കാണിക്കുന്നത്? പാലക്കാട് ഷൊര്‍ണൂരിലെ സിപിഎം പാര്‍ട്ടി ഓഫിസില്‍ കയറിയ സ്ത്രീക്ക് ഉണ്ടായ അപമാനം നമുക്ക് മറക്കാന്‍ സമയമായോ?

ഒരു ഇടതുപക്ഷ മന്ത്രി ഫോണിലൂടെ പലപ്രാവശ്യം സ്ത്രീത്വത്തെ അപമാനിച്ച പ്രബുദ്ധകേരളം മറന്നിട്ടില്ല. ഇടുക്കിയിലെ സ്ത്രീ കൂട്ടായ്മയായ പെമ്പിളൈ ഒരുമയെ മറ്റൊരു മുന്‍മന്ത്രി ആക്ഷേപിച്ചത് നമുക്ക് ഓര്‍മ്മയുണ്ട്. തിരുവനന്തപുരം മേയര്‍ സുന്ദരിയാണ് എന്ന് പറഞ്ഞത് സ്ത്രീത്വത്തെ അപമാനിക്കല്‍ ആണോ? അവര്‍ വിരൂപിയാണ് എന്ന് കെ മുരളീധരന്‍ പറയണം എന്നാണോ സിപിഎമ്മിന്റെ അഭിപ്രായം !.

രാഷ്ട്രീയത്തില്‍ പിച്ചവച്ച മാത്രം നടക്കാന്‍ തുടങ്ങിയ ഒരു കൊച്ചു കുട്ടിയെ മറയാക്കി കോടികള്‍ തട്ടുന്നതാണോ സിപിഎമ്മിന്റെ സ്ത്രീശാക്തീകരണം!.

സഖാവ് അനുപമയെ പോലെ സിപിഎമ്മിന്റെ ക്രൂരമായ മാനസിക പീഡനത്തിന് വിധേയമാകാന്‍ വിധിക്കപ്പെട്ട ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ നിങ്ങള്‍ക്ക് മാപ്പ് തരില്ല.


Tags:    

Similar News