ആമസോണിലെ വനനശീകരണം 12 വര്‍ഷങ്ങള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍

ലോകത്തിലെ ഏറ്റവും വലിയ മഴക്കാടാണ് ആമസോണ്‍. കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് അതിന്റെ സംരക്ഷണം നിര്‍ണ്ണായകമാണ്

Update: 2020-12-01 06:55 GMT

റിയോ ഡി ജനൈറോ: ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളിലെ വനനശീകരണം 2020 ല്‍ 12 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി സര്‍ക്കാര്‍ വ്യക്തമാക്കി. 2020ല്‍ ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളുടെ നാശം ഒരു വര്‍ഷം മുമ്പത്തേതില്‍ നിന്ന് 9.5 ശതമാനം ഉയര്‍ന്ന് 11,088 ചതുരശ്ര കിലോമീറ്ററായി (2.7 ദശലക്ഷം ഏക്കര്‍) എന്ന് ബ്രസീലിന്റെ ദേശീയ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഇന്‍പെയിന്‍ തയ്യാറാക്കിയ റിപോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ലണ്ടന്റെ ഏഴിരട്ടി വലിപ്പത്തിലാണ് ആമസോണ്‍ കാടുകളില്‍ ഒരു വര്‍ഷം കൊണ്ട് വനനശീകരണം സംഭവിച്ചത്.


ലോകത്തിലെ ഏറ്റവും വലിയ മഴക്കാടാണ് ആമസോണ്‍. കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് അതിന്റെ സംരക്ഷണം നിര്‍ണ്ണായകമാണ്, കാരണം അത് ധാരാളം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യുന്നു. 2009 ലെ കാലാവസ്ഥാ വ്യതിയാന നിയമപ്രകാരം വനനശീകരണം 3,900 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കുക എന്ന ലക്ഷ്യമായിരുന്നു ബ്രസീലിനുണ്ടായിരുന്നത്. എന്നാല്‍ അതില്‍ നിന്നും ബ്രസീല്‍ പരാജയപ്പെടുകയാണെന്നും ഒരിക്കലും ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തി.


ആമസോണ്‍ മഴക്കാടുകളിലെ വനനശീകരണം വര്‍ധിക്കുന്നതില്‍ യൂറോപ്യന്‍ നേതാക്കള്‍ ബ്രസീലിനെ നിശിതമായി വിമര്‍ശിച്ചു, ബ്രസീലിന്റെ നടപടികള്‍ വനത്തെ സംരക്ഷിക്കാന്‍ പര്യാപ്തമല്ലെന്ന് അവര്‍ വാദിക്കുച്ചു. വനനശീകരണം തടയാനുള്ള ശ്രമങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ലോകം ബ്രസീലിന് പണം നല്‍കണമെന്ന് യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് സംവാദത്തിനിടെ ജോ ബൈഡന്‍ പറഞ്ഞിരുന്നു. യുഎസ് പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതോടെ വനനശീകരണം കുറക്കുന്ന നടപടികള്‍ക്ക് സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ.




Tags:    

Similar News