ജനപ്രിയ ഗായകന്റെ കൊലപാതകം: എത്യോപ്യയിലെ സംഘർഷത്തിൽ 166 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്
പ്രതിഷേധം കുറയ്ക്കാന്‍ ശ്രമിക്കുന്നതിനായി സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച ഇന്റര്‍നെറ്റ് വെട്ടിക്കുറച്ചിരുന്നു.
അഡിസ് അബാബ: ജനപ്രിയ എത്യോപ്യന്‍ ഗായകന്‍ ഹാകാലു ഹുന്‍ഡീസയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ രാജ്യം മുള്‍മുനയില്‍. കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ 166 പേര്‍ കൊല്ലപ്പെടുകയും 2,000ലധികം പേര്‍ അറസ്റ്റിലാവുകയും ചെയ്തു.
സര്‍ക്കാര്‍ പതിറ്റാണ്ടുകളായി നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെയാണ് പ്രക്ഷോഭമെന്ന് എത്യോപ്യയിലെ ഏറ്റവും വലിയ വംശീയ വിഭാഗമായ ഒറോമോ പറയുന്നു. ഒറോമോ വിഭാഗത്തില്‍ പെടുന്ന യുവാക്കളെ വ്യാപകമായി അറസ്റ്റു ചെയ്യുന്നതായും ആരോപണമുണ്ട്. പ്രതിഷേധം കുറയ്ക്കാന്‍ ശ്രമിക്കുന്നതിനായി സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച ഇന്റര്‍നെറ്റ് വെട്ടിക്കുറച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹാകാലു ഹുന്‍ഡീസയെ അജ്ഞാതന്‍ വെടിവച്ചുകൊന്നത്. ഒറോമോ വംശീയ വിഭാഗത്തിന്റെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഹച്ചാലു എഴുതിയ ഗാനങ്ങള്‍ രാജ്യത്തെ പ്രതിഷേധ സമരങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മുന്‍ പ്രധാനമന്ത്രിയെ സ്ഥാനഭ്രഷ്ടനാക്കിയ പ്രതിഷേധസമരങ്ങളുടെ കുന്തമുനയും ഹച്ചാലുവിന്റെ ഗാനങ്ങളായിരുന്നു. ഹാകാലുവിന്റെ മരണത്തെത്തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷങ്ങളെ തുടര്‍ന്ന് 145 സിവിലിയന്മരും 11 സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടെന്നാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.