പി ജയരാജനെതിരേ വധഭീഷണി; ബിജെപി പ്രവര്‍ത്തകന്‍ കോടതിയില്‍ മാപ്പ് പറഞ്ഞു, കേസ് ഒത്തുതീര്‍ന്നു

വെള്ളിയാഴ്ച രാവിലെ മജിസ്‌ട്രേറ്റ് കേസ് പരിഗണിച്ചപ്പോഴാണ് താന്‍ നിരുപാധികം മാപ്പുപറയുകയാണെന്നും തെറ്റ് പറ്റിയതാണെന്നും തന്നോട് ക്ഷമിക്കണമെന്നും പി ജയരാജന്റെ കൈപിടിച്ച് പ്രതി പറഞ്ഞത്

Update: 2020-01-10 13:54 GMT

മലപ്പുറം: സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ജയരാജനെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ വധഭീഷണി മുഴക്കിയ ബിജെപി പ്രവര്‍ത്തകന്‍ കോടതിയില്‍ മാപ്പ് പറഞ്ഞതോടെ കേസ് ഒത്തുതീര്‍ന്നു. എടവണ്ണ സ്വദേശി പറങ്ങോടന്‍ എന്ന അപ്പു ആണ് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പില്‍ മാപ്പ് പറഞ്ഞത്. പരാതിക്കാരനായ പി ജയരാജനും കോടതിയില്‍ ഹാജരായിരുന്നു.

    വെള്ളിയാഴ്ച രാവിലെ മജിസ്‌ട്രേറ്റ് കേസ് പരിഗണിച്ചപ്പോഴാണ് താന്‍ നിരുപാധികം മാപ്പുപറയുകയാണെന്നും തെറ്റ് പറ്റിയതാണെന്നും തന്നോട് ക്ഷമിക്കണമെന്നും പി ജയരാജന്റെ കൈപിടിച്ച് പ്രതി പറഞ്ഞത്. മേലില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും അപ്പു പറഞ്ഞു. തുടര്‍ന്ന്, പ്രതി തെറ്റ് മനസ്സിലാക്കി ആത്മാര്‍ഥമായി മാപ്പ് ചോദിച്ചതിനാല്‍ കോടതി നടപടികള്‍ അവസാനിപ്പിക്കാന്‍ സമ്മതമാണെന്ന് പി ജയരാജന്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് കേസ് നടപടികള്‍ ഒത്തുതീര്‍ന്നത്.

    2016 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്ത് ആര്‍എസ്എസ് അക്രമങ്ങള്‍ക്കെതിരേ സിപിഎം സംഘടിപ്പിച്ച പ്രദര്‍ശനം നോക്കികാണുന്ന പടം പി ജയരാജന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിന്നു. ഇതിനു താഴെയാണ് പ്രതി വധഭീഷണി മുഴക്കി പോസ്റ്റിട്ടത്. നിന്റെ പടവും ഒരുനാള്‍ അഴീക്കോടന്‍ ഓഫിസില്‍ തൂങ്ങും എന്നായിരിന്നു കമന്റെ, ഇതിനെതിരേ പി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.




Tags:    

Similar News