ജീവപര്യന്തം തടവിൽ കഴിയുന്ന പ്രതിക്ക് മറ്റൊരു പോക്സോ കേസിൽ വീണ്ടും വിചാരണ
കാഞ്ഞങ്ങാട്: വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മരണംവരെ തടവിന് ശിക്ഷിക്കപ്പെട്ട കുടക് നാപോക് സ്വദേശി പിഎ സലീം എന്ന സല്‍മാന്‍ (38)ക്കെതിരെ മറ്റൊരു പോക്‌സോ കേസില്‍ ഉടന്‍ വിചാരണ ആരംഭിക്കും. മേല്‍പ്പറമ്പ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൊസ്ദുര്‍ഗ് അതിവേഗ പ്രത്യേക പോക്‌സോ കോടതിയില്‍ വിചാരണ തുടങ്ങുന്നത്.
പന്ത്രണ്ടുകാരിയെ ബൈക്കില്‍ കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മേല്‍പ്പറമ്പ് പോലിസ് സലീമിനെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തത്. വിചാരണ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും, ശാസ്ത്രീയ തെളിവുകളുടെ ലാബ് റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ വിചാരണ ഇതുവരെ നീണ്ടുപോയി. റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ വിചാരണ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വീട്ടില്‍ കയറി യുവതിയെ അക്രമിച്ചതിനും സ്വര്‍ണ്ണമാണെന്ന് കരുതി മുക്കുപണ്ടം തട്ടിയെടുത്തതിനുമായി സലീമിനെതിരെ ഹൊസ്ദുര്‍ഗ് പോലിസ് സ്റ്റേഷനില്‍ കേസുകളുണ്ട്. കൂടാതെ കുടകിലും ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹൊസ്ദുര്‍ഗ് പോലിസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ പുലര്‍ച്ചെ ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണ്ണക്കമ്മല്‍ തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് തിങ്കളാഴ്ച ഉച്ചയോടെ കോടതി സലീമിന് മരണംവരെ തടവിന് ശിക്ഷ വിധിച്ചത്.