സ്റ്റാന്‍ സ്വാമിയുടെ മരണം; വിഷയം പാര്‍ലമെന്റിലുയര്‍ത്തുമെന്ന് ഡിഎംകെ

Update: 2021-07-05 19:09 GMT

ന്യൂഡല്‍ഹി: എല്‍ഗാര്‍ പരിഷദ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ സ്റ്റാന്‍ സ്വാമിയുടെ മരത്തില്‍ വ്യാപകപ്രതിഷേധം. ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടിയിട്ടും ജാമ്യം നല്‍കാതിരുന്ന നടപടിക്കെതിരേയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

84വയസ്സുകാരനായ സ്റ്റാന്‍സ്വമിയുടെ മരണം നിര്‍ഭാഗ്യകരമാണെന്നും മരണക്കിടക്കയിലായിരുന്നിട്ടും ജാമ്യം നല്‍കാതിരുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദയനീയമുഖമാണ് വെളിപ്പെടുത്തുന്നതെന്നും ഡിഎംകെ നേതാവ് ദയാനിധി മാരന്‍ പറഞ്ഞു. ഈ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

''ഈ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തും. വിമതസ്വരങ്ങളെ നിശ്ശബ്ദമാക്കാമെന്ന് കരുതുന്നത് ശരിയല്ല. ഇത് ജനാധിപത്യമാണ്. അടിയന്തരാവസ്ഥയാണ് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമെന്ന് മോദി എപ്പോഴും പറയും. പക്ഷേ, കഴിഞ്ഞ ഏഴ് വര്‍ഷമാണ് ഏറ്റവും ഇരുളടഞ്ഞ ദിനങ്ങള്‍''- എം പി പറഞ്ഞു.

എല്‍ഗാര്‍ പരിഷദ് കേസില്‍ പ്രതിയാക്കപ്പെട്ട സാമൂഹ്യമനുഷ്യാവകാശപ്രവര്‍ത്തകനും ജെസ്യുട്ട് പുരോഹിതനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി (83) തിങ്കളാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജയിലില്‍ നിന്ന് ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സ്റ്റാന്‍ സ്വാമിക്ക് മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് രാജ്യദ്രോഹ കുറ്റം ചുമത്തി എന്‍ഐഎ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇന്ന് സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി പരിഗണിക്കവേ, അഭിഭാഷകനാണ് ഉച്ചയ്ക്ക് ഒന്നരയോടെ അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചതായി അറിയിച്ചത്. കൊവിഡ് ബാധിതനായിരുന്നു ഫാദര്‍ സ്റ്റാന്‍ സ്വാമി. പിന്നീട് രോഗം മാറിയെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു.