ലതാ മങ്കേഷ്‌കറുടെ മരണം; കേന്ദ്ര സര്‍ക്കാര്‍ രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു

Update: 2022-02-06 05:13 GMT

ന്യൂഡല്‍ഹി; രാജ്യത്തെ ഏറ്റവും സമുന്നതയായ ഗായിക ലതാ മങ്കേഷകറുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നും നാളെയും ദേശീയ പതാക പാതി താഴ്ത്തിക്കെട്ടും.

ഇന്ന് രാവിലെ മുംബൈയിലെ ബീച്ച് കാന്റി ആശുത്രിയിലാണ് ന്യുമോണിയ ബാധയെത്തുടര്‍ന്ന് ലതാ മങ്കേഷ്‌കര്‍ അന്തരിച്ചത്.

വാക്കുകള്‍ക്കതീതമാണ് അവരുടെ മരണം സൃഷ്ടിക്കുന്ന ദുഃഖമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.

'ദയയും കരുതലുമുള്ള ലതാ ദീദി നമ്മെ വിട്ടുപോയി. നമ്മുടെ രാജ്യത്ത് നികത്താനാവാത്ത ഒരു ശൂന്യതയാണ് അവര്‍ അവശേഷിപ്പിക്കുന്നത്. വരും തലമുറകള്‍ അവരെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അമരക്കാരിയായി ഓര്‍ക്കും, അവരുടെ ശ്രുതിമധുരമായ ശബ്ദത്തിന് ആളുകളെ മയക്കാനുള്ള സമാനതകളില്ലാത്ത കഴിവുണ്ടായിരുന്നു.'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ലതാ മങ്കേഷ്‌കറുടെ മരണത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം നിരവധി ദേശീയ നേതാക്കള്‍ അനുശോചനവുമായി രംഗത്തെത്തുന്നുണ്ട്.

കൊവിഡിനെത്തുടര്‍ന്ന് ന്യുമോണിയ ബാധിച്ചാണ് ലതാ മങ്കേഷ്‌കറെ ജനുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ജനുവരി 28ന് പുറത്തെടുത്തിരുന്നു.

ആരോഗ്യനില മോശമാതിനാല്‍ ഇന്നലെ വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 

Tags: