യുപിയില്‍ ദലിത് യുവാവിനെ ക്രൂരമായി തല്ലിക്കൊന്ന സംഭവം; പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് കുടുംബം

Update: 2025-10-06 08:53 GMT

റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ കള്ളനാണെന്ന് തെറ്റിദ്ധരിച്ച് ദലിത് യുവാവിനെ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് കുടുംബം. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പോലിസ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദണ്ഡേപൂര്‍ സ്വദേശിയായ ഹരിയോം എന്നയാളെയാണ് നാട്ടുകാര്‍ ചേര്‍ന്ന് തല്ലികൊന്നത്. 'ഡ്രോണ്‍ മോഷ്ടാവ്' ആണെന്നു പറഞ്ഞാണ് നിരപരാധിയായ ഒരാളെ ഒരുകൂട്ടം ആളുകള്‍ തല്ലികൊന്നത്. വടികളും ബെല്‍റ്റുകളും ഉപയോഗിച്ചായിരുന്നു അക്രമം.

'അവര്‍ അദ്ദേഹത്തെ പിടികൂടി അടിച്ചു കൊന്നു. എന്റെ ഭര്‍ത്താവിനെ കൊന്നതുപോലെ പ്രതിക്കും ശിക്ഷ നല്‍കണം. എനിക്ക് സര്‍ക്കാരില്‍ നിന്ന് നീതി വേണം,' ഹരിയോമിന്റെ ഭാര്യ പറയുന്നു. തന്റെ മകന്‍ കൊല്ലപ്പൈന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചത് ഒക്ടോബര്‍ രണ്ടിനാണെന്നും കൊലയാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും അവരുടെ വീടുകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റണമെന്നും ഹരിയോമിന്റെ പിതാവ് പറഞ്ഞു.

ഹരിയോമിന്റെ കൊലപാതകം സംസ്ഥാനത്ത് വലിയ രീതിയില്‍ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. ദലിതരുടെയും അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ ബിജെപി നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.സംഭവത്തില്‍ ഇനിയും നിരവധി ആളുകളെ അറസ്റ്റു ചെയ്യാനുണ്ടെന്നാണ് വിവരം. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും റായ്ബറേലി എഎസ്പി സഞ്ജീവ് കുമാര്‍ സിന്‍ഹ പറഞ്ഞു.

Tags: