സവര്‍ണരുടെ വിരുന്നിനിടെ ഭക്ഷണത്തില്‍ തൊട്ട ദലിത് യുവാവിനെ മര്‍ദ്ദിച്ചു കൊന്നു

ഒരു ദലിത് യുവാവ് സവര്‍ണര്‍ക്ക് കഴിക്കാനുള്ള ഭക്ഷണത്തില്‍ തൊട്ടത് ഇഷ്ടപ്പെടാതിരുന്ന ഭൂരയും സന്തോഷും ചേര്‍ന്ന് ഇയാളെ ക്രൂരമായി അടിച്ച് കൊല്ലുകയായിരുന്നു.

Update: 2020-12-09 06:01 GMT

ഭോപ്പാല്‍: വിരുന്നിന്റെ അവശിഷ്ടങ്ങള്‍ വൃത്തിയാക്കാനെത്തിയ ദലിത് യുവാവിനെ കഴിക്കാനുള്ള ഭക്ഷണത്തില്‍ തൊട്ടതിന്റെ പേരില്‍ സവര്‍ണ ജാതിക്കാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ കിഷന്‍പുരിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത നടന്നത്. ദേവ് രാജ് അനുരാഗി എന്ന ഇരുപത്തിയഞ്ചുകാരനായ ദളിത് യുവാവിനാണ് ജാതി വ്യവസ്ഥയുടെ പേരില്‍ ജീവന്‍ നഷ്ടമായത്.


പ്രതികളായ ഭൂര സോണി, സന്തോഷ് പാല്‍ എന്നിവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്ന്  ഗൗരിഹര്‍ എസ്എച്ച്ഒ ജസ്വന്ത് സിംഗ് രാജ്പുത് അറിയിച്ചു. ഭോപ്പാലില്‍ നിന്നും 450 കിലോമീറ്റര്‍ അകലെ യുപി അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന കിഷന്‍പുര്‍ എന്ന ഗ്രാമത്തിലാണ് സംഭവം. വിരുന്നിന് ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കയാണ് ദേവ് രാജിനെ വിളിച്ചു വരുത്തിയത്. എന്നാല്‍ ഇതിനിടെ യുവാവ് ഭക്ഷണമെടുത്ത് കഴിക്കുന്നത് പ്രതികളുടെ ശ്രദ്ധയില്‍പ്പെട്ടു. ഒരു ദലിത് യുവാവ് സവര്‍ണര്‍ക്ക് കഴിക്കാനുള്ള ഭക്ഷണത്തില്‍ തൊട്ടത് ഇഷ്ടപ്പെടാതിരുന്ന ഭൂരയും സന്തോഷും ചേര്‍ന്ന് ഇയാളെ ക്രൂരമായി അടിച്ച് കൊല്ലുകയായിരുന്നു. പ്രതികള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. പട്ടികജാതിപട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരവും ഇവര്‍ക്കെതിരെ കുറ്റം ചുമത്തി.




Tags:    

Similar News