ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലികാറ്റായി മാറിയേക്കാം; അറബിക്കടലില്‍ 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദ സാധ്യത

Update: 2021-12-01 06:42 GMT

തിരുവനന്തപുരം: അന്തമാന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം നാളെയോടെ (ഡിസംബര്‍ 2) തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തി തീവ്രന്യൂനമര്‍ദ്ദമായും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് മധ്യ ബംഗാള്‍ ഉള്‍ക്ക ടലില്‍ വച്ചു 'ജവാദ് 'ചുഴലിക്കാറ്റായി മാറാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടര്‍ന്ന് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് രാവിലെയോടെ വടക്കന്‍ ആന്ധ്രാപ്രദേശ് ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യത.

മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്ക ടലില്‍ മഹാരാഷ്ട്ര തീരത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടേക്കാമെന്നും അറിയിപ്പുണ്ട്. അറബിക്കടലിലെ ന്യൂനമര്‍ദ്ദവും ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റും നിലവില്‍ കേരളത്തിന് ഭീഷണിയല്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേ സമയം, കേരളത്തില്‍ അടുത്ത രണ്ടു ദിവസവും ഒറ്റപ്പെട്ട ഇടി മിന്നലൊടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ട്.

Tags: