സൈബര്‍ തട്ടിപ്പ്: രാജ്‌കോട്ടില്‍ മൂന്നു പേര്‍ കൂടി പിടിയില്‍

Update: 2026-02-27 09:34 GMT

രാജ്‌കോട്ട്: രാജ്യവ്യാപകമായി 1500 കോടി രൂപയുടെ വന്‍കിട സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഗുജറാത്തിലെ രാജ്‌കോട്ടില്‍ മൂന്നു പേരെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഒന്‍പതായി. തെലങ്കാന സ്വദേശിയായ ആദിലുദ്ദീന്‍ മുഹമ്മദ്, രാജ്‌കോട്ട് സ്വദേശികളായ മിഹിര്‍ രംഗാനി, ഹിരണ്‍ ലിംബാസിയ എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തെ ആറു പേരെ പോലിസ് പിടികൂടിയിരുന്നു.

വിവിധ സ്വകാര്യ ബാങ്കുകളില്‍ 15 അക്കൗണ്ടുകള്‍ തുറന്നാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കൃഷി ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന സ്ഥാപനങ്ങളുടെ പേരിലാണ് അക്കൗണ്ടുകള്‍ തുറന്നത്. ജിഎസ്ടി, ടിഡിഎസ് എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ചില ഇളവുകള്‍ ലഭിക്കുന്ന സാഹചര്യം മുതലെടുത്താണ് കൃഷിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പേരില്‍ അക്കൗണ്ടുകള്‍ ആരംഭിച്ചതെന്ന് വിജയ് ഗുര്‍ജര്‍, രാജ്‌കോട്ട് റൂറല്‍ എസ്പി വ്യക്തമാക്കി.

സൈബര്‍ തട്ടിപ്പിലൂടെ സമ്പാദിച്ച തുക, ഓണ്‍ലൈന്‍ ഗെയിമിംഗ് ഇടപാടുകള്‍, ജിഎസ്ടി ബന്ധപ്പെട്ട ഫണ്ടുകള്‍ എന്നിവയാണ് ഈ അക്കൗണ്ടുകള്‍ വഴി കൈമാറ്റം ചെയ്തിരുന്നത്. നിലവിലെ അന്വേഷണപ്രകാരം ഏകദേശം 1500 കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ ഇതുമായി ബന്ധപ്പെട്ട് 180 പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 21 എണ്ണം ഗുജറാത്തില്‍ നിന്നുള്ളവയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നായി 159 പരാതികളും ലഭിച്ചിട്ടുണ്ട്. കൊറിയര്‍ മാര്‍ഗമാണ് തട്ടിപ്പു തുക കൈമാറിയിരുന്നതെന്നും പോലിസ് അന്വേഷണത്തില്‍ വ്യക്തമായി.

Tags: