എല്‍പിജി ക്ഷാമം മുതലെടുത്ത് സൈബര്‍ തട്ടിപ്പ്; വ്യാജ ഗ്യാസ് ബുക്കിങ് ഓഫറുകള്‍ക്കെതിരേ മുന്നറിയിപ്പുമായി പോലിസ്

Update: 2026-03-13 05:36 GMT

കൊച്ചി: സംസ്ഥാനത്ത് എല്‍പിജി സിലിണ്ടര്‍ ക്ഷാമം ചൂഷണം ചെയ്ത് സൈബര്‍ തട്ടിപ്പുകാര്‍ സജീവമാകുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കി. ഗ്യാസ് ബുക്കിങ്ങിനായി ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്തുള്ള വ്യാജ പരസ്യങ്ങളിലൂടെ സമൂഹമാധ്യമങ്ങളില്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നതായാണ് റിപോര്‍ട്ട്.

ഇത്തരം തട്ടിപ്പുകള്‍ ഹൈദരാബാദില്‍ ഇതിനകം റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും, എല്‍പിജി ഉപയോക്താക്കള്‍ കൂടുതലുള്ള കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെയും സംഘം ലക്ഷ്യമിടുന്നതായും പോലിസ് വ്യക്തമാക്കി. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ 'ഇമ്മീഡിയറ്റ് ഗ്യാസ് സിലിണ്ടര്‍ ഡെലിവറി', 'എമര്‍ജന്‍സി എക്‌സ്ട്രാ സിലിണ്ടര്‍ സപ്ലൈ' തുടങ്ങിയ തലക്കെട്ടുകളോടെ വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. വാട്‌സാപ്പ്, എസ്എംഎസ് സന്ദേശങ്ങളിലൂടെയും ഇത്തരം ഓഫറുകള്‍ പ്രചരിക്കുന്നുണ്ട്.

സിലിണ്ടര്‍ ഉടന്‍ ലഭിക്കുമെന്ന വാഗ്ദാനത്തോടെ മുന്‍കൂര്‍ പണമടയ്ക്കാന്‍ ആവശ്യപ്പെടുന്നതാണ് പ്രധാന തന്ത്രം. വാട്‌സാപ്പില്‍ താല്‍പ്പര്യം അറിയിച്ചാല്‍ പണം അടയ്ക്കാനുള്ള ലിങ്ക് അയക്കും. അതില്‍ ക്ലിക്ക് ചെയ്താല്‍ ഫോണില്‍ എപികെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും, ഇതിലൂടെ തട്ടിപ്പുകാര്‍ക്ക് ഫോണിന്റെ നിയന്ത്രണം ലഭിക്കുകയും ചെയ്യും. തുടര്‍ന്ന് ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ഡാറ്റ കൈവശപ്പെടുത്തുന്നതാണ് ലക്ഷ്യം.

ഗ്യാസ് കമ്പനികളുടെയോ അംഗീകൃത ഏജന്‍സികളുടെയോ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴിയോ ആപ്പുകള്‍ വഴിയോ മാത്രമേ സിലിണ്ടര്‍ ബുക്ക് ചെയ്യാവൂവെന്ന് പോലിസ് നിര്‍ദേശിച്ചു. അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും, ഒടിപി, യുപിഐ ഐഡി, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ഒരിക്കലും പങ്കുവെക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Tags: